തിരുവനന്തപുരം: വെള്ളനാട് ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ വെള്ളനാട് ശശിക്ക് ഗുണ്ടാ സംഘത്തിന്റെ മർദ്ദനം. ഇന്നലെ രാത്രി പത്തുമണിയോടെ വെള്ളായണി മുണ്ടേല കോട്ടവിളയിലായിരുന്നു സംഭവം. ഗുണ്ടാസംഘത്തിന്റെ അടിയും ഇടിയുമേറ്റ് സാരമായി പരിക്കേറ്റ ശശിയെ വെള്ളനാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പൊലീസ് പറയുന്നത്: കോട്ടവിളയിലെ കുടുംബവീടിനോട് ചേർന്ന് ശശിക്ക് കൃഷി ഭൂമിയും ഫാംഹൗസുമുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെ ഫാം ഹൗസിൽ ഉറങ്ങാനായി കാറിൽ അവിടേക്ക് വരുമ്പോൾ സമീപത്തെ റോഡിൽ ആളുകൂടി നിൽക്കുന്നത് കണ്ട് ശശി കാർ നിർത്തി. ഈസമയം രണ്ട് യുവാക്കളെത്തി കാർ മാറ്റിയിടണമെന്നും പ്രദേശവാസിയായ റിട്ട. പൊലീസുദ്യോഗസ്ഥന് എന്തോപരിക്കേറ്റതായും അറിയിച്ചു. ഇതനുസരിച്ച് കാർ സമീപത്തെ വീട്ടുവളപ്പിലേക്ക് കയറ്റിയിടുന്നതിനിടെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആര്യനാട് ശ്യാം, ശശിയുടെ സമീപമെത്തി. ശ്യാമിനൊപ്പമെത്തിയ ചിലർ ശശിയോട് മോശമായി സംസാരിക്കുകയും കാറിൽ ഇടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ സംഘത്തിൽപ്പെട്ട ചിലർ ശശിയുടെ കരണത്തടിക്കുകയും അടിച്ച് നിലത്തിടുകയുമായിരുന്നു. ശശി ബോധരഹിതനായി വീണതോടെ യുവാക്കൾ സ്ഥലം വിട്ടു.തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വരുത്തി ശശിയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളനാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശിയെ സ്കാനിംഗ് ഉൾപ്പെടെയുളള പരിശോധനകൾക്ക് വിധേയനാക്കി. സംഭവത്തിൽ ആര്യനാട് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |