'ന്റുപ്പാപ്പാക്കേയ്... ഒരാനേണ്ടാർന്ന്.. ബല്യ ഒരു കൊമ്പനാന..' ചുമന്ന തട്ടമിട്ട് വാലിട്ട് കണ്ണെഴുതി, മൊഞ്ചത്തി കുഞ്ഞിപാത്തുമ്മയായി ആറാം ക്ലാസുകാരി അമേയ അഭിനയിക്കുകയാണ്. അരങ്ങ് സ്വന്തം വീട്ടുമുറ്റം.മുന്നിൽ ഓൺ ചെയ്തു വെച്ച മൊബൈൽ ക്യാമറ.
കഥാപാത്രങ്ങൾ ഒരിക്കൽപോലും പരസ്പരം കാണാതെ സ്വന്തം വീടുകളിൽ നിന്ന് ഫോൺ ക്യാമറകളിൽ ചിത്രീകരിച്ച ഇത്തരം ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' എന്ന നോവലിനെ ലഘുനാടക രൂപത്തിലാക്കിയിരിക്കുകയാണ് കോട്ടൺ ഹിൽ ഗേൾസ് സ്‌കൂളിലെ യു പി വിഭാഗം കുട്ടികൾ. വായനദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ കഴിഞ്ഞ ദിവസം ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ നാടകം അവതരിപ്പിച്ചു.
ഒരാഴ്ച മുമ്പ് ഓൺലൈനിലൂടെ നടത്തിയ ഓഡിഷനിലൂടെയാണ് നാടകത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്. കുഞ്ഞിപാത്തുമ്മ, പൊങ്ങച്ചക്കാരിയായ ഉമ്മ കുഞ്ഞു താച്ചുമ്മ,ബാപ്പ, ആയിഷ, നിസാർ അഹമ്മദ് ,അയൽക്കാർ എന്നീ കഥാപാത്രങ്ങളായി അമേയ ഡി.നായർ,കല്യാണി പി.എൻ, ശ്രീദേവി ആർ,ഉമ.എസ്, തങ്കലക്ഷ്മി,ഐശ്വര്യ, ഋത്വിക എന്നീ കുട്ടികൾ വീഡിയോയിലൂടെ രംഗത്തുവന്നു.
മിക്ക രംഗങ്ങളിലും ഒന്നിലധികം കഥാപാത്രങ്ങൾ വരുന്നതിനാൽ ക്യാമറയുടെ സ്ഥാനം, സംഭാഷണങ്ങൾ പറയേണ്ട ഇടവേളകൾ എന്നിവയടക്കമുള്ള നിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴി അധ്യാപകർ കുട്ടികൾക്ക് നൽകിയിരുന്നു.ഒരേ രംഗത്തു വരുന്ന മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണം ഭാവനയിൽ കണ്ടുകൊണ്ടാണ് കുട്ടികൾ ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചത്.
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം പുറത്തുപോയി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിക്കാത്തതിനാൽ ലൊക്കേഷൻ വീടുകളുടെ അതിരിൽ ഒതുങ്ങി. ക്യാമറ ആംഗിൾ ക്രമീകരിച്ചും ചാരുകസേര,മൺപാത്രങ്ങൾ,മുറം എന്നിവയടക്കം വീട്ടിൽ ലഭ്യമായ പഴയ സാധനങ്ങൾ സീനിൽ ഉൾപ്പെടുത്തിയും കുട്ടികൾ പഴയ കാലത്ത് നടക്കുന്ന കഥയുടെ പശ്ചാത്തലം ഒരുക്കി.ഗൂഗിൾ മീറ്റ് ലിങ്ക് വഴി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നാടകം സ്‌കൂളിന്റെ യൂ ട്യൂബ് ചാനലിൽ കാണാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |