തിരുവനന്തപുരം: കൊവിഡും ലോക്ക് ഡൗണും കാരണം വാടി തളർന്ന് പൂ വിപണി. കൊവിഡ് രണ്ടാം തരംഗം പൂ കച്ചവടക്കാരെയും കനത്ത അഘാതമാണ് ഏല്പിച്ചത്. ആരാധനാലയങ്ങൾ തുറക്കാൻ വൈകുന്നതും ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുമാണ് പൂ കച്ചവടക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പൂ വില്പന നടത്തി ഉപജീവനം നടത്തുന്നവർക്ക് നല്ല കാലമല്ല. രണ്ട് പ്രളയങ്ങളും കൊവിഡ് ഒന്നാം തരംഗവും പൂക്കൾ ഏറ്റവും കൂടുതൽ ചെലവാകുന്ന ഓണക്കാലങ്ങളെ നഷ്ടപ്പെടുത്തി. പിന്നാലെ ആരാധനാലയങ്ങളും അടച്ചു. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. കൂടാതെ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. മരണാനന്തര ചടങ്ങുകൾക്ക് നിശ്ചിത എണ്ണം ആളുകളെ മാത്രം അനുവദിച്ചതോടെ റീത്ത് വില്പനയിൽ വൻ കുറവുണ്ടായി. പൂക്കൾ കൊണ്ട് അലങ്കരിച്ച കല്യാണവേദികളും അപൂർവമായി. ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ഉത്സവ സീസണുകളും ഇവരെ തുണച്ചില്ല.
തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പൂക്കളെത്തുന്നത്. തോവാളയാണ് പ്രധാന മാർക്കറ്റ്. തമിഴ്നാട്ടിൽ പൂ കൃഷി ഗണ്യമായി കുറഞ്ഞത് പൂക്കളെത്തുന്നത് കുറച്ചെന്നും അത് വിലവർദ്ധനവിന് കാരണമായെന്നും വ്യാപാരികൾ പറയുന്നു. കടംവാങ്ങിയാണ് പലരും പുഷ്പങ്ങൾ ഇറക്കിയിരുന്നത്. ലോൺ എടുത്ത് പൂക്കടകൾ തുടങ്ങിയവരുമുണ്ട്. കച്ചവടം മോശമായതോടെ ഈ കടങ്ങളൊക്കെ വർദ്ധിച്ചു. വലിയ വില കൊടുത്തു വാങ്ങുന്ന പൂക്കൾ വിറ്റ് തീരാതെ നശിച്ചുപോകുന്നത് സ്ഥിരമായതോടെ പല പൂകച്ചവടക്കാരും കടകൾ അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഭീഷണി പെട്ടെന്ന് തന്നെ നീങ്ങുമെന്നും സുഗന്ധം പരക്കുന്ന പഴയകാലം തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ജില്ലയിലെ നൂറുകണക്കിന് പൂവില്പനക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |