തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാഹനങ്ങൾ വിട്ടു കൊടുത്തവർ വെട്ടിലായി. ആയിരത്തോളം സ്വകാര്യ വാഹന ഉടമകളാണു വാടക കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങുന്നത്.
മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പ്രീമിയം വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത് തിരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്.
കൊവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനായി സ്‌പെഷ്യൽ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ആലങ്ങാട് ബ്ലോക്കിൽ മാത്രം പൊലീസ് ഉദ്യോഗസ്ഥൻ, ഫോട്ടോഗ്രാഫർ, പോളിംഗ് ഓഫീസർ അടക്കമുള്ളവർക്ക് യാത്ര ചെയ്യാൻ 17 പ്രീമിയം ടാക്സി വാഹനങ്ങൾ ഉപയോഗിച്ചിരുന്നു.
ഓരോ നിയോജക മണ്ഡലത്തിലും മുപ്പത്തിരണ്ടോളം കാറുകളാണ് ഇക്കുറി ഓടിയത്. തിരഞ്ഞെടുപ്പ് തലേന്ന് ബസുകളും, കൂടുതൽ കാറുകളും ഓടി. കൊവിഡ് പ്രതിസന്ധിയിൽ ടാക്സി കാറുകളും, സ്വകാര്യ ബസുകളുമെല്ലാം കട്ടപ്പുറത്താണ്. സർക്കാർ നൽകാനുളള പണം ലഭിച്ചാൽ ഏറെ ആശ്വാസകരമാവുമെന്ന് വാഹന ഉടമകൾ പറയുന്നു.
നാലായിരത്തോളം പോളിംഗ് ബൂത്തുകളിലേക്ക് വോട്ടെടുപ്പുസാമഗ്രികൾ കൊണ്ടുപോകാനും ഉദ്യോഗസ്ഥരെ എത്തിക്കാനുമാണ് സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്തത്. വോട്ടെടുപ്പിനു തലേന്ന് രാവിലെ 6ന് വിവിധ വിതരണ കേന്ദ്രങ്ങളിൽ എത്താനിരുന്നു ഉടമകൾക്കു നോട്ടീസ്.
ജനപ്രാതിനിധ്യ നിയമത്തിലെ കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസ് ആയതിനാൽ ധിക്കരിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ടായിരുന്നു. വോട്ടെടുപ്പും കഴിഞ്ഞു പിറ്റേന്നു പുലർച്ചെയാണ് വാഹനങ്ങൾ വിട്ടയച്ചത്.
മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വോട്ടെടുപ്പു രാത്രി വരെ നീണ്ടതിനാലാണ് പോളിംഗ് സാമഗ്രികൾ തിരികെ എത്തിക്കൽ പിറ്റേന്നത്തേക്ക് നീണ്ടത്.
പറഞ്ഞത് ഒരാഴ്ച, പിന്നെ നാളെ, നാളെ നീളെ, നീളെ
ഒരാഴ്ചക്കകം വാടക നൽകാമെന്ന വാഗ്ദാനത്തോടെയാണ് വാഹനങ്ങൾ വാടകക്കെടുത്തതെന്ന് ഉടമകൾ പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നു മാസം ആകാറായിട്ടും പണം തരാത്തതിൽ പ്രതിഷേധിച്ചു കളക്ടർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടുണ്ട്.
വീഡിയോ ഗ്രാഫർമാർക്കും പണി കിട്ടി
വീഡിയോ ഗ്രാഫർമാർക്കും ഫോട്ടോഗ്രാഫർമാർക്കും പണം നൽകാനുണ്ട്. ജില്ലയിൽ ഓരോ സ്‌പെഷ്യൽ പോളിംഗ് ഓഫീസറുടെ കൂടെയും ഒരു വീഡിയോഗ്രാഫറുണ്ടായിരുന്നു.
പണം ചോദിച്ചു വാട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു
കൊവിഡ് കാലമാണ് വാഹന ഉടമകൾക്കും,വീഡിയോ ഗ്രാഫർമാർക്കും പണം നൽകണമെന്ന് സ്‌പെഷ്യൽ പോളിംഗ് ടീമിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പരാതി പറഞ്ഞതോടെ മറുപടി നൽകാതെ ഗ്രൂപ്പ് പിരിച്ചുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |