വെള്ളിക്കുളങ്ങര: സാമ്പത്തിക ഇടപാടുകളുടെ പേരിൽ മറ്റത്തൂർ സ്വദേശിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഭാര്യയുടെ ആഭരണങ്ങളും പണവും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ കോപ്ലിപ്പാടം ഹരി പിടിയിൽ. വെള്ളിക്കുളങ്ങര സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. മുരളി, സബ് ഇൻസ്‌പെക്ടർ ഉദയകുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ: ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, റെജി എ.യു, ഷിജോ തോമസ് കൊടകര സ്റ്റേഷനിലെ എ.എസ്.ഐ സുനിൽ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
പൊലീസ് പിന്തുടരുന്നത് മനസിലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് ഹരിയെ പിടികൂടിയത്. പിടിയിലായപ്പോൾ ചെങ്ങമനാട് സ്വദേശി മോഹനൻ എന്ന വിലാസം നൽകി പിടികൂടിയ പൊലീസ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഹരി ശ്രമിച്ചിരുന്നു. പിടിയിലായ ഹരിയെ കോടതിയിൽ ഹാജരാക്കി.
പിടിയിലായത് തേടിയലഞ്ഞ അരിങ്ങോടർ ഹരി
വർഷങ്ങൾക്കു മുൻപ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഹരി. എറണാകുളം കുറുമശേരി മുടവൻപ്ലാക്കൽ വീട്ടിൽ ഹരി എന്ന ഹരികൃഷ്ണൻ ഇപ്പോൾ കോടാലി കോപ്ലിപ്പാടത്താണ് താമസം. ആളുകളെ മയക്കി കൊള്ളയടിക്കാൻ വിരുതനാണ് ഇയാൾ.
രണ്ടു പതിറ്റാണ്ടു മുൻപ് വിവിധ ജില്ലകളിലായി മോഷണം, പിടിച്ചുപറി, ദേശീയ പാതയിൽ യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം, കൊലപാതകമടക്കം ഇരുന്നുറിലേറെ കേസുകളിൽ പ്രതിയായി കേരള, തമിഴ്‌നാട്, കർണ്ണാടക പൊലീസിന് തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഹരി.
ഹരിയുടെ കേസുകൾ
2003ൽ വെള്ളിക്കുളങ്ങരയിൽ തോക്കുകാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും അതേവർഷം പാലക്കാട് നെന്മാറയിൽ വഴിയാത്രക്കാരനെ സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ച് പണവും മറ്റും തട്ടിയെടുത്തതിനും 2004 ൽഹരിയുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ സ്വർണ്ണ വ്യാപാരിയെ കാർ തടഞ്ഞു നിറുത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ച നടത്തിയതിനും തമിഴ്‌നാട് വെല്ലൂരിൽ ഹരിയും കൂടെയുള്ള യുവതിയും ചേർന്ന് ഒരു വീട്ടിലെ മുഴുവൻ ആളുകളേയും ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്തു നൽകി കൊള്ളയടിച്ചതിനും ഇതിനടുത്ത വീട്ടിലെ കാറുമായി രക്ഷപെട്ടതിനും കേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |