കണ്ണൂർ: കെ. സുധാകരന്റെ കുറ്റസമ്മതമൊഴി ഏറ്റവും വലിയ തെളിവാണെന്നും ഈ പശ്ചാത്തലത്തിൽ, രക്തസാക്ഷികളായ സേവറി നാണുവിന്റെയും നാൽപ്പാടി വാസുവിന്റെയും കുടുംബങ്ങളുടെ നിയമ പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻപറഞ്ഞു.
നാണുവിന്റെ കൊലപാതകം, കണ്ണൂർ കോ-ഓപറേറ്റീവ് പ്രസ്, ചൊവ്വ ബാങ്ക്, ടി.കെ. ബാലന്റെ വീട് അക്രമങ്ങൾ എന്നിവയെല്ലാം കെ. സുധാകരന്റെ നിർദ്ദേശാനുസരണം നടത്തിയതാണെന്ന് ഡി.സി.സി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. സുധാകരന്റെ നിർദ്ദേശ പ്രകാരമാണ് തൃപ്രയാറിൽ നിന്നെത്തിയ സംഘം ഹോട്ടൽ ആക്രമിച്ച് കെ. നാണുവിനെ കൊന്നത്. കോൺഗ്രസ് നടത്തിയ ഏക കൊലപാതകമാണ് നാണുവിന്റേതെന്നും അതൊരു കൈപ്പിഴയാണെന്നുമാണ് വെളിപ്പെടുത്തൽ.
നാൽപ്പാടി വാസു വധക്കേസിലെ എഫ്.ഐ.ആർ പ്രകാരം സുധാകരൻ പ്രതിയാണ്. ഭരണസ്വാധീനം ഉപയോഗിച്ച് കേസിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. നിരപരാധിയെയാണ് വെടിവച്ച് കൊന്നതെന്നാണ് ഇപ്പോൾ പറയുന്നത്. ഗൺമാൻ അടക്കമുള്ള പ്രതികൾ കോടതിയിൽ പറഞ്ഞത് സുധാകരനെ രക്ഷിക്കാൻ വെടിവച്ചെന്നാണ്. അവർ പറഞ്ഞത് കള്ളമാണെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ സുധാകരൻ രാഷ്‌ട്രീയം അവസാനിപ്പിക്കുമോ? ഇ.പി. ജയരാജൻ വധശ്രമക്കേസിലും പ്രതിയാണിയാൾ. തോക്ക് സംഘടിപ്പിച്ച് കൊടുത്തത് സുധാകരനാണെന്ന് പിടിയിലായവർ റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. തലശേരി കലാപം സംബന്ധിച്ച കമ്മിഷൻ റിപ്പോർട്ട് സുധാകരൻ വായിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |