തിരുവനന്തപുരം: കണ്ണൂർ സേവറി ഹോട്ടലിൽ നാണു എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയത് കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ തുടരന്വേഷണ സാദ്ധ്യത സർക്കാർ ആരായുന്നു. വിവിധ വശങ്ങളെപ്പറ്റി നിയമവകുപ്പ് പരിശാേധന നടത്തിയാവും തീരുമാനമെടുക്കുക. കുറ്റം നടത്തിയെന്ന് വെളിപ്പെടുത്തിയതിനാൽ തെളിവെടുപ്പ് ആക്ട് 58 പ്രകാരവും മനഃപൂർവമല്ലാത്ത നരഹത്യയെന്ന നിലയിൽ ഐ.പി.സി 304 പാർട്ട് രണ്ട് പ്രകാരവും കേസെടുക്കുന്നതിനെപ്പറ്റിയാവും പരിശോധന. 10 വർഷംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തുന്നതിനെപ്പറ്റിയും പരിശോധിക്കും. 50 വർഷം മുമ്പ് നടന്ന കൊലപാതകമായതിനാൽ ഇപ്പോൾ കേസെടുക്കാനാവുമോ എന്നതും വിലയിരുത്തും.
സി.ആർ.പി.സി 468 പ്രകാരം ഒരു വർഷംവരെ ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കിൽ ഒരു വർഷത്തിനുള്ളിലും രണ്ട് വർഷംവരെ ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കിൽ രണ്ട് വർഷത്തിനുള്ളിലും അന്വേഷണം നടത്തണമെന്നാണ് വ്യവസ്ഥ. മൂന്ന് വർഷം മുതൽ ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കിൽ സമയപരിധിയില്ലാതെ എപ്പോൾ വേണമെങ്കിലും തുടരന്വേഷണം നടത്താമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ആർ.പി.സി 173(8) പ്രകാരമാകും തുടരന്വേഷണം. അക്കാര്യം വിചാരണ കോടതിയെ അറിയിച്ചാൽ മതിയാകും. കോടതിയുടെ മുൻകൂർ അനുമതി വേണ്ട. പുതിയ പ്രതികളുണ്ടെന്ന് കണ്ടാൽ പുനരന്വേഷണവും ആവശ്യപ്പെടാം. ഇതിന് വിചാരണ കോടതിയിൽ പ്രത്യേക അപേക്ഷ നൽകണം. അത് ഏത് വ്യക്തിക്കും നൽകാം. അതിന്റെ അടിസ്ഥാനത്തിൽ കോടതിയാണ് തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |