പത്തനംതിട്ട:സ്പോട്ട് രജിസ്ട്രേഷനിലൂടെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇഷ്ടക്കാർക്ക് കൊവിഡ് വാക്സിൻ നൽകുന്നതായി ആക്ഷേപം ശക്തം. അമ്പത് ശതമാനം ഒാൺലൈൻ രജിസ്ട്രേഷനും ബാക്കി സ്പോട്ട് രജിസ്ട്രേഷനുമാക്കിയതിന്റെ മറവിലാണിത്. രണ്ടാം ഡോസ് യഥാസമയം ഉറപ്പാക്കാൻ വേണ്ടിയാണ് സ്പോട്ട് രജിസ്ട്രേഷൻ നടപ്പാക്കിയത്.
അതൊന്നും പാലിക്കാതെ, തദ്ദേശ സ്ഥാപനങ്ങളിൽ ഭരണ കക്ഷിക്കാർ തങ്ങളുടെ ആളുകളെ മാത്രം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിക്കുന്നതായി പരാതിയുണ്ട്.
ആരോഗ്യ പ്രവർത്തകർ അവരുടെ ബന്ധുക്കൾക്ക് വാക്സിനേഷൻ നടത്തുന്നു. ഇത് പല സ്ഥലങ്ങളിലും തർക്കത്തിനിടയാക്കുന്നുണ്ട്.
ഇതിനിടെ ഒാൺലൈൻ സ്ളാേട്ടുകൾ പ്രതീക്ഷിച്ചിരിക്കുന്ന പലർക്കും വാക്സിൻ കിട്ടാതായി.
ഒാൺലൈൻ രജിസ്ട്രേഷനൊപ്പം തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. ജനപ്രതിനിധികളും പാർട്ടിക്കാരും സ്വന്തം ആളുകളെ ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുന്നു. ആശാ വർക്കർമാർ വാർഡ് അടിസ്ഥാനത്തിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്തണമെന്ന നിർദേശവും അട്ടിമറിച്ചു. രണ്ടാം ഡോസ് വാക്സിൻ നൽകുന്നതും ഇതേ രീതിയിലാണ്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടെന്നറിഞ്ഞ് രണ്ടാം ഡോസിനായി എത്തുന്ന സാധാരണക്കാർ നിരാശരായി മടങ്ങുന്നു.
തർക്കം
വാക്സിനേഷൻ സംബന്ധിച്ച തർക്കം അടൂർ കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ പഞ്ചായത്ത് ഭരണ സമിതി സസ്പെൻഡ് ചെയ്തതിൽ വരെയെത്തി. തിരുവല്ല നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ പ്രമേയം പാസാക്കി. അതേസമയം,ആരോഗ്യ പ്രവർത്തകരെ വേട്ടയാടുന്നതിനെതിരെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്.
രജിസ്ട്രേഷൻ സ്ലോട്ട് കിട്ടുന്നില്ല
ഒാൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ ദിവസവും കൊവിൻ പോർട്ടലിൽ സ്ളോട്ട് പ്രതീക്ഷിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ വാക്സിൻ ഇല്ലെന്ന അറിയിപ്പാണ് ലഭിക്കുന്നത്. വൈകുന്നേരം ആറിനും ഏഴിനുമിടയിൽ പോർട്ടലിൽ കയറിയാൽ സ്ളോട്ടു ലഭിച്ചേക്കുമെന്നാണ് വാക്സിൻ കേന്ദ്രങ്ങൾ ലഭിച്ച ചിലർ പറയുന്നത്.
മൊബൈൽ വാക്സിനേഷൻ
സാധാരണക്കാർക്ക് വാക്സിനേഷൻ ലഭ്യമാക്കാൻ മൊബൈൽ വാക്സിനേഷൻ ആരംഭിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. തർക്കങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |