കൊച്ചി: അച്ചടക്കലംഘനം ആരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയെ സന്യസ്തസഭയിൽ നിന്ന് പുറത്താക്കിയത് തുടർച്ചയായ പീഡനമാണെന്ന് ദേശീയ വനിതാ കമ്മിഷൻ. പുറത്താക്കലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഫ്രാൻസിസ്‌കൻ സന്യസ്തസഭയ്ക്കും സിസ്റ്റർ ലൂസിക്ക് ആവശ്യമായ സഹായം നൽകണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറിക്കും കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ നോട്ടീസ് നൽകി. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ ഇടപെടുകയായിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതികരിച്ചതാണ് സിസ്റ്റർ ലൂസിക്കെതിരെ നടപടി സ്വീകരിക്കാൻ കാരണമെന്ന് നോട്ടീസിൽ പറയുന്നു. ഫ്രാൻസിസ്‌കൻ ക്‌ളാരിസ്റ്റ് കോൺഗ്രിഗേഷന്റെ (എഫ്.സി.സി.) നിയമങ്ങൾ ലംഘിച്ച് കാർ വാങ്ങി, പുസ്തകം എഴുതി, പുസ്തകങ്ങളുടെ പ്രതിഫലം വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ്റർക്കെതിരെ ഉന്നയിച്ചത്.
സിസ്റ്റർ ലൂസിയെ പുറത്താക്കിയതിന് വിശദീകരണം നൽകണമെന്ന് ആലുവ ആസ്ഥാനമായ എഫ്.സി.സിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫിന് നൽകിയ നോട്ടീസിൽ കമ്മിഷൻ ആവശ്യപ്പെട്ടു.
സിസ്റ്റർ ലൂസിയെ സന്യസ്തസഭയിൽ നിന്ന് പുറത്താക്കിയതും മഠം വിട്ടുപോകാൻ ആവശ്യപ്പെട്ടതും ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക, ബോംബെ ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിൾ എഫ്. സൽദാൻ വത്തിക്കാനിലെ കത്തോലിക്കാസഭാ സുപ്രീംകോടതിയായ സിഗ്‌നേച്ചുറ അപ്പസ്‌തോലിക്കയ്ക്കും ന്യൂഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്കും സിസ്റ്റർ ആൻ ജോസഫിനും കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |