പൊന്നാനി: മലയാളി കുട്ടികൾക്ക് സ്മാർട്ടായി പഠിക്കാൻ കന്നട നാട്ടിൽ നിന്ന് കൈത്താങ്ങുമായൊരു ഡോക്ടർ. ചിക്കബൽപ്പൂർ ജില്ലയിലെ ബാഗിപ്പള്ളിയിലെ ഡോ.അനിൽകുമാറാണ് സ്മാർട് ഫോൺ ചാലഞ്ചിന്റെ ഭാഗമായി 20 ഫോണുകൾ നൽകുന്നത്. സിവിൽ സർവ്വീസ് പരീക്ഷ പരിശീലന കേന്ദ്രമായ പൊന്നാനി ഈശ്വരമംഗലത്തെ ഐ സി എസ് ആർ നടത്തുന്ന ചാലഞ്ചിലേക്കാണ് കന്നട ഡോക്ടറും കുടുംബവും സ്മാർട് ഫോണുകൾ നൽകിയത്.
2018ലെ പ്രളയകാലത്ത് കർണ്ണാടകയിൽ നിന്നുള്ള പത്തംഗ മെഡിക്കൽ സംഘത്തിനൊപ്പം ഡോ.അനിൽ കുമാറുമുണ്ടായിരുന്നു. ഐ.സി.എസ്.ആറിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രവർത്തനം. നാല് ലക്ഷം രൂപ വിലവരുന്ന ഡിങ്കിയുമായാണ് അന്നവർ എത്തിയത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഐ.സിഎസ്.ആർ കോ- ഓർഡിനേറ്ററായിരുന്ന ടി.വൈ അരവിന്ദാക്ഷനുമായി അടുത്ത സൗഹൃദമായിരുന്നു ഡോക്ടർക്ക്. വാട്സ് ആപ്പിലൂടെയുള്ള സൗഹൃദ ചാറ്റിംഗിനിടെ സെന്ററിന്റെ സ്മാർട് ഫോൺ ചാലഞ്ചിന്റെ കാര്യം പങ്കുവച്ചു. 20 ഫോണുകൾ നൽകാമെന്ന് അപ്പോൾ തന്നെ ഉറപ്പു നൽകി.
ബാഗിപ്പള്ളിയിൽ ഡോ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ ക്ലിനിക്ക് കൊവിഡ് ആശുപത്രിയാക്കിയാണ് പ്രതിരോധ പ്രവർത്തനം. ആശുപത്രിക്ക് കീഴിൽ നൂറുകണക്കിന് വാളണ്ടിയർമാരുടെ സന്നദ്ധ സംഘം രൂപീവത്കരിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തന ഫലമായി ഗ്രാമീണമേഖലയിലെ എണ്ണൂറോളം പേർ രോഗമുക്തരായി.
പുഴ പുറമ്പോക്കിലും പരിസരങ്ങളിലുമായുള്ള നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുകയാണ് ഐ.സിഎസ്ആറിന്റെ ലക്ഷ്യം. അറുപതോളം മൊബൈൽ ഫോണുകളാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |