ശാസ്താംകോട്ട: എന്തിനും ഏതിനും ഇരുകൈ സഹായവുമായി ഓടിയെത്തിയിരുന്ന കൂട്ടുകാരെയാണ് വലിയപാടം ഗ്രാമത്തിന് നഷ്ടമായത്. പടിഞ്ഞാറെകല്ലട വലിയപാടം ചെമ്പിൽ ഏലായിൽ അഞ്ചംഗസുഹൃത്തുക്കൾ സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് മിഥുൻ നാഥും (നന്ദു - 21) ആദർശും (അക്കൂട്ടൻ - 24) തിരിച്ചുവരാത്ത ആഴങ്ങളിലേക്ക് ഒരുമിച്ച് യാത്രയായത്.
യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കരക്കെത്തിച്ചപ്പോൾ പ്രാർത്ഥനോടെ കാത്തുനിന്ന നാട്ടുകാർ അറിയാതെ നിലവിട്ട് കരഞ്ഞുപോയി.
തങ്ങളുടെ പ്രിയപ്പെട്ട നന്ദുവും അക്കൂട്ടനും ഇനിയില്ലെന്ന വേദനയോടെയാണ് അവർ മൃതദേഹത്തിനരികിലേയ്ക്ക് ഓടിയെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടുകാരെ നിയന്ത്രിക്കാൻ പൊലീസും ബുദ്ധിമുട്ടി.
കാരാളിമുക്കിലെ ഹാർഡ് വെയേഴ്സ് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. ലോക്ക് ഡൗൺ അവധിയായതിനാലാണ് വൈകുന്നേരത്തോടെ സുഹൃത്തുക്കൾ ചൂണ്ടയിടാൻ വള്ളത്തിൽ പുറപ്പെട്ടത്. സമീപവാസി മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറുവള്ളത്തിലായിരുന്നു യാത്ര. നടുക്കെത്തിയപ്പോൾ വെള്ളം നിറഞ്ഞ് വള്ളം മുങ്ങി. നിലവിളിച്ചെങ്കിലും കരയോളം എത്തിയില്ല. അമൽ, ശിവപ്രസാദ്, ആദിത്യൻ എന്നിവർ നീന്തി കരയ്ക്കെത്തിയപ്പോഴാണ് അപകട വിവരം നാട്ടുകാർ അറിയുന്നത്.
ആര് വിളിച്ചാലും എടുക്കേണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മൊബൈൽ ഫോണുകൾ സമീപത്തെ വീട്ടമ്മയെ ഏൽപ്പിച്ചിരുന്നു. പ്രദേശത്തെ ഏത് കാര്യത്തിലും അഞ്ചംഗ സുഹൃത്തുക്കൾ എന്നും മുന്നിലുണ്ടായിരുന്നു. ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം മിഥുൻ നാഥിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആരെ ആശ്വസിപ്പിക്കുമെന്നറിയാത്ത നാടൊന്നാകെ തേങ്ങി. നാലോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഇന്ന് രാവിലെ ആദർശിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചെളി - മണൽ മാഫിയകളുടെ ചൂഷണത്തിന് വിധേയമായ ചെമ്പിൽ ഏല വർഷങ്ങളായി കൃഷി ചെയ്യാതെ വെള്ളം കയറി കിടക്കുകയാണ്. അപകടം പതിയിരിക്കുന്ന ഏലായുടെ പരിസരത്ത് തന്നെയാണ് യുവാക്കളുടെ വീടും. ഒടുവിൽ ആ കണ്ണീർപാടത്തിന്റെ ആഴങ്ങളിലേയ്ക്ക് തന്നെ അവർ ഒരുമിച്ച് യാത്രയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |