പമ്പ്ഹൗസുകളിലെ ഓട്ടോമാറ്റിക് സംവിധാനം പാളി
കൊല്ലം: ചെലവ് ചുരുക്കലിന്റെയും ആധുനികവത്കരണത്തിന്റെയും ഭാഗമായി ജലവിഭവ വകുപ്പ് നടപ്പാക്കിയ ഓട്ടോമേഷൻ പദ്ധതി ഇരട്ടിച്ചെലവാകുന്നു. പമ്പ് ഹൗസ് ഓപ്പറേറ്റർമാരെ ഒഴിവാക്കി കേന്ദ്രീകൃത സംവിധാനത്തിലൂടെ ഒരിടത്തുനിന്ന് നിരവധി മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് നിരന്തരം തകരാറിലാകുന്നത്.
പലയിടങ്ങളിലും സ്ഥാപിച്ച പമ്പുകൾ തുടർച്ചയായി കേടാവുകയാണ്. പകരം സംവിധാനം ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ കുടിവെള്ള വിതരണവും മുടങ്ങും. ആദ്യം പദ്ധതി നടപ്പാക്കിയ പമ്പ്ഹൗസുകളിലൊന്നായ പെരിനാട് പാലക്കടവ് പമ്പ് ഹൗസിൽ ഒരുവർഷത്തിനിടെ ഏഴ് തവണയാണ് മോട്ടോറുകൾ കത്തിപോയത്. കൊട്ടിയം, കരിക്കോട് - പണ്ടാരക്കുളം, മെക്കോൺ കോട്ടാച്ചിറ മാടൻകാവ് എന്നിവിടങ്ങളിലും സമാന രീതിയിൽ മോട്ടോറുകൾ തകറാലായി. ഒരാഴ്ച മുമ്പ് മാമ്മൂട് കൊറ്റങ്കരയിലെ പമ്പ് ഹൗസിലും സമാന രീതിയിൽ പ്രവർത്തനം നിലച്ചു.
അറ്റകുറ്റപ്പണി ചെലവ് 60,000
ഒരുതവണ മോട്ടോർ കേടായാൽ അറ്റകുറ്റപ്പണി നടത്തി തിരികെ സ്ഥാപിക്കുന്നതിന് 40,000 മുതൽ 60,000 രൂപവരെയാണ് ചെലവ്. പമ്പ് ഹൗസുകളിൽ മിക്കതും പ്രവർത്തിക്കുന്നത് കുഴൽക്കിണറുകളുമായി ബന്ധപ്പെട്ടാണ്. കിണറുകൾക്ക് അടിയിൽ വെള്ളത്തിലാണ് മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരാഴ്ചയിലധികം വേണ്ടിവരും അറ്റകുറ്റപ്പണി നടത്താൻ. ഇതാണ് ചെലവ് വർദ്ധിപ്പിക്കുന്നത്.
എന്താണ് ഓട്ടോമേഷൻ പമ്പ് ഹൗസ്?
1. ജല വിതരണം കേന്ദ്രീകൃത സംവിധാനത്തിലൂടെ
2. ഒരിടത്തുനിന്ന് നിരവധി മോട്ടോറുകൾ പ്രവർത്തിപ്പിക്കുക
3. ഓണാകുന്നതും ഓഫാകുന്നതും ഓട്ടോമാറ്റിക്ക്
4. പമ്പ് ഓപ്പറേറ്റർമാരുടെ സേവനം ആവശ്യമില്ല
പോരായ്മ
1. ടാങ്കുകൾ നിറഞ്ഞാലും മോട്ടോറുകൾ ഓഫാകില്ല
2. പ്രവർത്തനം സെറ്റ് ചെയ്ത സമയത്തിനനുസരിച്ച്
3. വെള്ളം വലിച്ചെടുക്കാതിരുന്നാലും പ്രവർത്തിക്കും
4. ഇത് മോട്ടോറുകൾ കത്തിപോകുന്നതിന് കാരണമാകും
ഓപ്പറേറ്റർമാരെ ഒഴിവാക്കിയപ്പോൾ
പ്രതീക്ഷിച്ച ലാഭം: 10,000 - 20,000 രൂപ (ഒരാളിൽ നിന്ന്)
ഒരുതവണ അറ്റകുറ്റപ്പണി ചെലവ്: 40,000 - 60,000 രൂപ
ഒരുവർഷത്തിനിടെ അറ്റകുറ്റപ്പണി: 7 തവണ (പാലക്കടവ് പമ്പ് ഹൗസ്)
"
ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ഓട്ടോമേഷൻ സംവിധാനം നടപ്പാക്കിയത്. പോരായ്മകൾ പരിഹരിച്ച് ജില്ലയിലെ എല്ലാ പമ്പ് ഹൗസുകളും ഓട്ടോമാറ്റിക്കാക്കും.
ജലവിഭവ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |