അതിവേഗം മാറ്റങ്ങൾക്ക് വിധേയമായ ഇന്ത്യ അതേപാതയിൽ യാത്ര തുടരുകയാണ്. നമ്മുടെ ജനാധിപത്യം പക്വത പ്രാപിക്കുമ്പോൾ ശക്തമായ പ്രതിപക്ഷമില്ലാത്തത് ന്യൂനതായി പ്രതിഫലിക്കുന്നു. ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. ഭരണകൂടം രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ക്രിയാത്മക പ്രതിപക്ഷത്തിന് കഴിയും. സർക്കാരിന്റെ നയങ്ങൾ തിരുത്താം. ഭരണവേഗത ത്വരിതപ്പെടുത്താം. അഴിമതി കുറയ്ക്കാം. അത് വളർച്ചയ്ക്കും രാഷ്ട്രനിർമ്മാണത്തിനുമുള്ള സംഭാവനയാകും.
കോൺഗ്രസ് അനുദിനം ദുർബലമാകുമ്പോൾ, പാർലമെന്റിനുള്ളിലും പുറത്തും നല്ല പ്രതിപക്ഷത്തെ ഇന്ത്യക്ക് നഷ്ടമാകുന്നു. 60 വർഷത്തിലധികം രാജ്യം ഭരിച്ച കോൺഗ്രസ് ചില മികച്ച നേതാക്കളെ സൃഷ്ടിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, ഇന്ത്യയുടെ മുത്തശ്ശി പാർട്ടി പാർലമെന്റിൽ സാന്നിദ്ധ്യം കുറഞ്ഞതിലൂടെ ഏറ്റവും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. ശക്തമായ നേതൃത്വമില്ലാതെ, ഏതാനും സംസ്ഥാനങ്ങളിൽ മാത്രം ഭരണം ഒതുങ്ങിയ പാർട്ടിയിൽ നിന്ന് നിരവധി യുവാക്കളും മുതിർന്ന നേതാക്കളും രാജിവയ്ക്കുകയും സജീവമല്ലാതാവുകയും ചെയ്തത് അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നു. ബി.ജെ.പിക്കെതിരായ പ്രധാന ദേശീയ പ്രതിപക്ഷപാർട്ടിയായി ഇപ്പോഴും പരിഗണിക്കപ്പെടുന്നെങ്കിലും തമിഴ്നാട്, ബീഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സംഖ്യങ്ങളിൽ കോൺഗ്രസ് ജൂനിയർ പാർട്ണർ ആണ്.
അതേസമയം മറുവശത്ത് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിച്ചു വരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ വൻ ഭൂരിപക്ഷത്തിലാണ് മമതാ ബാനർജിയും തൃണമൂലും വിജയിച്ചത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും ഡി.എം.കെയും വിജയിച്ച് അധികാരത്തിലേറി. മഹാരാഷ്ട്രയിൽ ശരദ് പവാർ തന്നെയാണ് ഇപ്പോഴും നിർണായക റോളിൽ. തെലങ്കാനയിലും ആന്ധ്രയിലും ദേശീയ പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും തിരഞ്ഞെടുപ്പുകളിൽ നിർണായക ശക്തികളല്ല. യു.പിയിൽ ബി.എസ്.പിയും എസ്.പിയും ദുർബലമാണെങ്കിലും കോൺഗ്രസിനേക്കാൾ ഉറച്ച ശബ്ദവും ശക്തിയുമുണ്ട്. ബീഹാറിൽ ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുടെ ജൂനിയർ പാർട്ടിയാണ് കോൺഗ്രസ്. കേരളത്തിലേക്ക് ചുരുങ്ങിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദേശീയതലത്തിൽ അപ്രസക്തമായി.
ദേശീയതലത്തിൽ പ്രതിപക്ഷത്തെ ആരു നയിക്കുമെന്നതാണ് ചോദ്യം. പ്രദേശിക നേതാക്കളിൽ മിക്കവർക്കും ദേശീയ താത്പര്യമുണ്ടെങ്കിലും കോൺഗ്രസിന് കീഴിൽ ജൂനിയർ പങ്കാളിയാകാൻ ഇഷ്ടപ്പെടുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സ്റ്റാലിൻ തയ്യാറായേക്കില്ല. അതേസമയം ബി.ജെ.പിയെയും നരേന്ദ്രമോദിയെയും എതിരിടാനുള്ള ദൗത്യം മമത സ്വയം ഏറ്റെടുത്തേക്കാം. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാവും രാഷ്ട്രീയ ചാണക്യനുമായ ശരത് പവാർ യു.പി.എയ്ക്കുള്ളിൽ ശക്തനാണ്. നേതൃത്വത്തിൽ കഴിവു തെളിയിക്കാത്ത രാഹുലുമായി ചേർന്ന് പ്രവർത്തിക്കാൻ ഇവരിൽ പലരും തയ്യാറല്ല. അതിനാൽ ചോദ്യം ഇതാണ്; ഈ പ്രാദേശിക കക്ഷികൾ കോൺഗ്രസുമായി ചേർന്ന് ബി.ജെ.പിക്കും മോദിക്കുമെതിരെ ശക്തമായ പ്രതിപക്ഷമാകുമോ. അതല്ല, കോൺഗ്രസ് പവാറിനും മമതയ്ക്കും വഴങ്ങി അവരോട് നേതൃത്വം ഏറ്റെടുക്കാൻ പറയുമോ. സംസ്ഥാനങ്ങളിലേതു പോലെ ദേശീയ തലത്തിലും ജൂനിയർ പങ്കാളിയാകാൻ കോൺഗ്രസ് തയ്യാറാകുമോ. ഈ ചോദ്യങ്ങൾക്ക് പെട്ടെന്നൊരു ഉത്തരം ലഭിക്കില്ലായിരിക്കാം. ഒരു കാര്യം വ്യക്തമാണ്. ഏഴ് വർഷത്തിനു ശേഷവും പ്രധാന പ്രതിപക്ഷമില്ലാതെ നരേന്ദ്രമോദി അതികായനായി തുടരും. ഇത് രാജ്യത്തിന് നല്ലതാണോ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഉദ്ധരിച്ചാൽ 'പാർലമെന്ററി ജനാധിപത്യത്തിൽ ശക്തവും സജീവവും വിശ്വസിക്കാവുന്നതുമായ പ്രതിപക്ഷത്തിന് വളരെയേറെ പ്രാധാന്യമുണ്ട്."എല്ലാ പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെക്കുറിച്ച് ബോദ്ധ്യമുള്ളവരാണ്. തങ്ങൾ ഒന്നിച്ചു നിൽക്കാതെ അതികായനായ മോദിയെ പിടിച്ചുകെട്ടാനാകില്ലെന്ന് അവർക്കറിയാം. ചോദ്യം അവശേഷിക്കുന്നു: പൂച്ചയ്ക്കാരു മണികെട്ടും?
(മാർക്കറ്റിംഗ് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമാണ്
ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |