SignIn
Kerala Kaumudi Online
Friday, 19 April 2024 8.37 PM IST

ആദർശ രാഷ്ട്രീയം ഈഴവ സമുദായത്തിനു വിനയായി: വെള്ളാപ്പള്ളി

vellapally-nadesan

ചേർത്തല: നാട് വോട്ട്ബാങ്ക് രാഷട്രീയത്തിലേക്കു പോയപ്പോൾ ആദർശരാഷ്ട്രീയത്തിലേക്ക് മാറിയതിനാലാണ് വ്യവസായ, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ ഈഴവ സമുദായം പിന്നോട്ടു പോകാൻ കാരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂത്ത്മൂവ്‌മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ, വനിതാസംഘം സൈബർ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അതിജീവനം വ്യവസായത്തിലൂടെ എന്ന പേരിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മ​റ്റു വിഭാഗങ്ങൾ പേരു നോക്കി വോട്ടുചെയ്തപ്പോൾ നമ്മൾ ചിഹ്നം നോക്കി വോട്ടു ചെയ്തു. പേരു നോക്കി വോട്ടു ചെയ്തവർ രക്ഷപ്പെട്ടു. നമ്മൾ പടുകുഴിയിലായി. ഒന്നായി നിന്ന് അവകാശങ്ങൾ പിടിച്ചുവാങ്ങി വിദ്യാഭ്യാസ, വ്യവസായ,രാഷ്ട്രീയ മേഖലകളിൽ വളരാനോ ഉയരാനോ നമുക്ക് കഴിയുന്നില്ല. ഒ​റ്റക്കെട്ടായി നിന്ന് കൂട്ടായ ചർച്ചയും സംവാദവും നടത്തി അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് മുന്നേറാനാവൂ. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ എണ്ണം പരിശോധിച്ചാൽ ഈഴവ സമുദായാംഗങ്ങൾ കുറഞ്ഞു വരികയാണെന്ന് കാണാം. ഏ​റ്റവും കൂടുതൽ ഈഴവരുള്ള ആലപ്പുഴ ജില്ലയിൽ പോലും തിരഞ്ഞെടുപ്പിൽ ഒരാളാണ് ജയിച്ചത്. എല്ലാ രംഗത്തും ഒന്നിച്ച് നിന്ന് പോരാടാനുള്ള കരുത്ത് കാണിച്ചില്ലെങ്കിൽ നമുക്ക് മുന്നേറാനാവില്ല. വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് ഗുരുദേവൻ പറഞ്ഞത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ വിദ്യാഭ്യാസം വേണം. എന്നാൽ വിദ്യാഭ്യാസരംഗത്ത് ഇത്രയും അവഗണന നേരിടുന്ന വേറെ സമുദായമില്ല. ആര് കോളേജ് സ്ഥാപിച്ചാലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 20 ശതമാനം സീ​റ്റ് കിട്ടും. എന്നാൽ പിന്നാക്കക്കാർക്ക് ഒന്നും ഇല്ല. നമ്മൾ സ്‌കൂളും കോളേജും തുടങ്ങിയാൽ നമ്മുടെ കുട്ടികൾക്ക് പഠിക്കാനും പഠിപ്പിക്കാനും അവസരം കിട്ടും.

മുസ്ലീം സമുദായത്തെ കണ്ട് പഠിക്കണം. അവർ ഒന്നായി നിന്ന് നന്നായി വളർന്നു. കതകിന് പുറത്ത് പോകാതിരുന്ന മുസ്ലീം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് മാത്രമല്ല കലാകായിക രംഗങ്ങളിലും മികവ് കാട്ടി. ന്യൂനപക്ഷമെന്ന ന്യായം പറഞ്ഞ് ഐ.എ.എസ്., ഐ.പി.എസ് പരിശീലന ക്യാമ്പ് വരെ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അവർക്ക് ഒരുക്കിക്കൊടുക്കുന്നു. എന്നാൽ പിന്നാക്കക്കാർക്ക് സ്‌കോളർഷിപ്പ് പോലുമില്ല. പിന്നാക്കക്ഷേമ വകുപ്പും ഇല്ലാതായി. 80:20 അനുപാതം തുല്യമാക്കി തർക്കം തീർക്കുമ്പോൾ നഷ്ടം ഖജനാവിനാണ്. അവരുടെ തർക്കം തീർക്കാനുള്ള സമ്പത്ത് പൊതുമുതലിൽ നിന്നാണ് കൊടുക്കുന്നത്. ഒരു നന്മയും ഒരു കർമ്മവും ചെയ്യാതെ കു​റ്റങ്ങൾ മാത്രം പറഞ്ഞ് നടക്കുന്ന ചില കുലംകുത്തികളാണ് സമുദായത്തിന്റെ ശാപം'- വെള്ളാപ്പള്ളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY NADESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.