കൊവിഡ് നിബന്ധനകളിൽ മടക്കയാത്ര മുടങ്ങി പ്രവാസികൾ
ആലപ്പുഴ: കൊവിഡ് ആദ്യ തരംഗത്തിന് നേരിയ ശമനം ലഭിച്ച നാളുകളിൽ നാട്ടിലെത്തിയ പ്രവാസികൾ തിരികെ മടങ്ങാനാവാതെ വലയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കും, ഉയർന്ന യാത്രാച്ചെലവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മറ്റ് രാജ്യങ്ങളിൽ എത്തി രണ്ടാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാരാക്കിയാൽ മാത്രമേ ഗൾഫ് നാടുകളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനാനുമതി ലഭിക്കൂ. ഖത്തർ അടക്കം പല രാജ്യങ്ങളും ഹോട്ടൽ ക്വാറന്റൈനാണ് നിഷ്കർഷിക്കുന്നത്. മുൻപ് 10,000 മുതൽ 20,000 രൂപ വരെ ടിക്കറ്റ് ചാർജ് ചെലവായിരുന്ന സ്ഥാനത്ത് ഇന്ന് ഹോട്ടൽ ക്വാറന്റൈൻ ഉൾപ്പടെ ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ഓരോ യാത്രക്കാരനും ചെലവാകും. ഇത്രയും തുക മുടക്കി തിരികെ പറക്കാൻ കെൽപ്പില്ലാത്തവർ നാട്ടിൽ തന്നെ തുടരുകയാണ്. പലരും തൊഴിൽരഹിതരായി കഴിയുകയാണ്.
ഗൾഫ് ഉൾപ്പെടെയുള്ള നാടുകളിൽ കമ്പനികൾ ശമ്പളം ഗണ്യമായി വെട്ടിക്കുറച്ചു. വിദേശങ്ങളിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നവർക്ക് വാടക പോലും കൊടുക്കാനാവാത്ത സ്ഥിതിയാണ്. പുതിയ ജോലിക്ക് ശ്രമിച്ചോളൂ എന്ന അറിയിപ്പാണ് വിദേശങ്ങളിലെ കമ്പനികളിൽ നിന്ന് പലരെയും തേടിയെത്തിയത്. വിസ കാലാവധി അവസാനിക്കാറായവരും, എത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന് ഭയമുള്ളവരുമാണ് വമ്പൻ യാത്രാച്ചെലവടക്കം മുടക്കി തിരികെ പറക്കുന്നത്.
പാക്കേജ് ഓക്കെ
ഇന്ത്യയിൽ നിന്ന് നേരിട്ട് ഗൾഫ് രാജ്യങ്ങളിൽ പറന്നിറങ്ങുന്നത് നിലവിലെ സാഹചര്യത്തിൽ അസാദ്ധ്യമാണ്. അനുമതിയുള്ള രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, അർമേനിയ, റഷ്യ, സ്വിറ്റ്സർലാൻഡ് തുടങ്ങി ഏതെങ്കിലും രാജ്യത്തിൽ രണ്ടാഴ്ച് ക്വാറന്റൈനിൽ തങ്ങണം. യാതൊരു പരിചയവുമില്ലാത്ത രാജ്യങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് സഹായത്തിനായി വിവിധ പാക്കേജുകളാണ് ടൂറിസം കമ്പനികൾ ഒരുക്കിയിരിക്കുന്നത്. ഫ്ലൈറ്റ് ടിക്കറ്റ്, ക്വാറന്റൈൻ ഇരിക്കേണ്ട രാജ്യത്ത് താമസ സൗകര്യം, ഭക്ഷണം, അർ.ടി.പി.സി.ആർ ടെസ്റ്റ് അടക്കമുള്ള പാക്കേജാണ് കമ്പനികൾ നൽകുന്നത്. ലക്ഷങ്ങൾ മുടക്കി പോകാൻ തയ്യാറാവുന്നവർക്ക് മാത്രമേ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കൂ.
# പ്രതിസന്ധികൾ
വിസയ്ക്ക് കുറഞ്ഞത് മൂന്നു മാസം വാലിഡിറ്റി വേണം
വിസിറ്റിങ്ങ് വിസയിൽ യാത്ര ചെയ്യാനാവില്ല
പാർപോർട്ടിന് കുറഞ്ഞത് 6 മാസം വാലിഡിറ്റി വേണം
ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
..................
ലക്ഷങ്ങൾ മുടക്കി വിദേശത്തേക്ക് പോകാൻ സാധിക്കാതെ പലരും നാട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു കഴിഞ്ഞു. പലരോടും മടങ്ങി എത്തേണ്ടെന്ന് കമ്പനികൾ അറിയിപ്പ് നൽകിയിട്ടുമുണ്ട്
രതീഷ്, ചേപ്പാട്
....................
ജോലി വിട്ടുകളയാൻ സാധിക്കാത്തതിനാൽ യു.എ.ഇയിലേക്ക് മടങ്ങി. ഒന്നരലക്ഷത്തോളം രൂപയാണ് പാക്കേജ് ഇനത്തിൽ ചെലവായത്
സൗമ്യ പ്രശാന്ത്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |