ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ ജനങ്ങൾക്ക് യോഗ ഉൾക്കരുത്ത് പകർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനക്ളേശത്തിൽ നിന്ന് മനക്കരുത്തിലേക്കും, ദുർബലതയിൽ നിന്ന് ക്രിയാത്മതയയിലേക്കുമുള്ള പാത തെളിക്കാൻ യോഗയ‌്ക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു. അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ‌്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോൾ ലോകത്ത് ഒരു രാജ്യവും അതിനെ നേരിടാൻ സജ്ജമായിരുന്നില്ല. ആ സമയത്ത് യോഗയാണ് മനുഷ്യന് ഉൾക്കരുത്ത് പകർന്നത്. സ്വയം അച്ചടക്കത്തിനും, വൈറസിനെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസം ജനങ്ങളിൽ ഉണർത്തുവാനും യോഗയ‌്ക്ക് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെ നേരിടുന്നതിൽ യോഗയെ തങ്ങൾ ഒരു ആയുധമാക്കി മാറ്റിയെന്ന് കൊവിഡ് മുന്നണിപ്പോരാളികൾ തന്നോട് പറഞ്ഞുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യോഗ പരിശീലിക്കുന്നതിലൂടെ, അത് മനുഷ്യശരീരത്തിന് നൽകുന്ന ഉണർവിനെയും പ്രതിരോധത്തെയും കുറിച്ചുള്ള പഠനങ്ങൾ ലോകത്തെ വിവിധയിടങ്ങളിൽ നടക്കുകയാണെന്ന് മോദി ഓർമ്മിപ്പിച്ചു.
യോഗയിൽ അധിഷ്‌ഠിതമായ ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് കുട്ടികളിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏഴാമത് അന്താരാഷ്ട്ര യോഗദിനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി ആചരിക്കുക. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ‌്തിരിക്കുന്നത്. ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ആചാര്യന്മാരുടെ വക യോഗ പരിശീലനവുമുണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊറോണ രണ്ടാം വ്യാപനത്തിന്റെ ഭീഷണി പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വർഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി യോഗയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആയുഷ് മന്ത്രാലയവും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |