ബുഡാപെസ്റ്റ്: യൂറോ കപ്പ് മത്സരങ്ങൾക്കിടെ വംശീയ വിദ്വേഷം ഉണ്ടാക്കുന്ന ബാനറുകൾ ഹംഗറി ആരാധകർ ഉയർത്തിയതിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. പോർച്ചുഗലിനെതിരായ ആദ്യ മത്സരത്തിനിടെ ഹംഗറി ആരാധകരിൽ ചിലർ ട്രാൻസ്‌ജെൻഡർ സമൂഹത്തിനെതിരെ ബാനറുകൾ ഉയർത്തിയിരുന്നു. ഫ്രാൻസിനെതിരായ ഹംഗറിയുടെ രണ്ടാമത്തെ യൂറോ മത്സരത്തിനിടെ കളിക്കാർ ഗ്രൗണ്ടിൽ മുട്ടുക്കുത്തി ഇരിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ഹംഗറി ആരാധകർ സ്റ്റേഡിയത്തിനു പുറത്ത് പ്രകടനം നടത്തിയിരുന്നു. വർഗ്ഗീയ വിദ്വേഷത്തിനെതിരായ പ്രതിഷേധമെന്ന നിലക്കാണ് കളിക്കാർ ഗ്രൗണ്ടിൽ മത്സരത്തിനു മുമ്പായി മുട്ടിൽ ഇരിക്കുന്നത്. ഈ രണ്ട് സംഭവങ്ങളുമാണ് ഇപ്പോൾ യുവേഫ അന്വേഷിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
വംശീയ വിദ്വേഷങ്ങൾ ഉയർത്തുന്ന സംഭവങ്ങൾ ഹംഗറിയിൽ പതിവാണ്. കഴിഞ്ഞ ആഴ്ച ട്രാൻസ്ജെൻഡറുകളെയും ലിംഗമാറ്റ ശസ്ത്രക്രിയകളെയും അനുകൂലിക്കുന്ന ഒരുതരത്തിലുമുള്ള പ്രചാരണങ്ങൾ സ്കൂളുകളിൽ നടത്തരുതെന്ന് ഹംഗറി പാർലമെന്റ് ബിൽ പാസാക്കിയിരുന്നു. ഇതിനെതിരെ അവിടുത്തെ സാംസ്കാരിക സമിതികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
മുഴുവൻ സീറ്റുകളിലേക്കും ആരാധകർക്ക് പ്രവേശനം നൽകുന്ന യൂറോ കപ്പിലെ ഒരേയൊരു വേദിയാണ് ഹംഗറിയിലെ പുഷ്കാസ് അറീന. ഇംഗ്ളണ്ടിലെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വെംബ്ളിയിൽ നിന്ന് മാറ്റിയാൽ അവ നടത്താൻ ഏറ്റവും കൂടുതൽ സാദ്ധ്യത കല്പിക്കപ്പെടുന്ന സ്റ്റേഡിയങ്ങളിൽ ഒന്ന് കൂടിയാണ് പുഷ്കാസ് അറീന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |