കംപാല: ഒസാമ ബിൻ ലാദൻ, എന്ന രാജ്യാന്തര തീവ്രവാദിയെ അറിയാത്തവർ ചുരുക്കം. പാകിസ്ഥാനിലെ ആബട്ടാബാദിൽ വച്ച് 2011ലാണ് യു.എസ് സേനയുടെ ആക്രമണത്തിൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെടുന്നത്. എന്നാൽ, ബിൻ ലാദൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. സംഗതി സത്യമാണ്, ആഫ്രിക്കയിൽ വർഷങ്ങളായി ഭീതിപടർത്തുന്ന ഒരു കൊടും കുറ്റവാളിയാണ് ഒസാമ ബിൻ ലാദൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദിയായ വിക്ടോറിയയിൽ സ്ഥിരതാമസമാക്കിയ ഒരു ഭീമൻ മുതലയെപ്പറ്റിയാണ് പറഞ്ഞുവന്നത്.
ഈ മുതലയ്ക്ക് ഒസാമ ബിൻ ലാദൻ എന്ന് പേര് വന്നതെങ്ങനെയാണ് എന്നത് അജ്ഞാതമാണ്. 16 അടി നീളമുള്ള ഈ ഒസാമ ഇതുവരെ അകത്താക്കിയത് 80 മനുഷ്യരെയാണ്. നദീതീരത്തുള്ള ലുഗങ്ങ ഗ്രാമത്തിലെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ ഒസാമയുടെ ഇരകളായിട്ടുണ്ട്. 1991-2005 കാലഘട്ടത്തിലാണ് ഒസാമ മുതല നരവേട്ട നടത്തിയിരുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുഴക്കരയിലെ വെള്ളം ശേഖരിക്കാനെത്തിയ കുട്ടികളായിരുന്നു ഒസാമയുടെ ആദ്യ ഇരകൾ. പിന്നീട് നദിയിൽ മത്സബന്ധനത്തിനെത്തുന്നവരെയും ആക്രമിക്കാൻ തുടങ്ങി. ഒരിക്കൽ മത്സ്യബന്ധനത്തിന് പോയതാണ് സഹോദരങ്ങളായ പോളും പീറ്ററും. പോൾ വഞ്ചി തുഴയുമ്പോൾ മറുഭാഗത്ത് പീറ്റർ ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു. വെള്ളത്തിൽ നിന്ന് കുതിച്ചെത്തിയ ഒസാമ, പീറ്ററിനെ വെള്ളത്തിൽ തള്ളിയിട്ടു. പീറ്ററിന്റെ തലയും ശരീഭാഗങ്ങളും മാത്രമാണ് പിന്നീട് കണ്ടെത്താൻ കഴിഞ്ഞത്.
നരഭോജിയുടെ ക്രൂരതയ്ക്ക് മുന്നിൽ സഹികെട്ട് അമ്പതോളം നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ശ്രമകരമായ പരിശ്രമത്തിനൊടുവിൽ 2005ൽ ഒസാമയെ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഈ മുതലയെ ഉഗാണ്ട ക്രോക്സ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തു. തോൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ബാഗുകളും ചെരിപ്പുകളും ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കും കയറ്റി അയയ്ക്കുന്ന സ്ഥാപനമാണ് ഉഗാണ്ട ക്രോക്സ്. എന്നാൽ, ഒസാമയെ അവർകൊന്ന് അവർ ചെരിപ്പും ബാഗുമൊന്നുമാക്കിയില്ലെന്നും ഇപ്പോഴും കമ്പനിയുടെ സ്വകാര്യതടാകത്തിൽ ആ ഭീകരൻ നീന്തിത്തുടക്കുന്നുവെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |