കൊച്ചി: പെട്രോളും ഡീസലും ജി എസ് ടി നികുതി ഘടനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയിൽ നിർണായക നീക്കവുമായി കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ ആറാഴ്‌ചക്കകം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്രസർക്കാരിന് കത്തയച്ചു. ജിഎസ് ടി കൗൺസിലിന് ഹർജിക്കാരൻ നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
നിവേദനം നൽകിയിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. മുൻ കാലടി സർവകലാശാല വൈസ് ചാൻസലർ ഡോ എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജി എസ് ടി കൗൺസിലിന്‍റെ പക്കലുളള നിവേദനം ഉടൻ കേന്ദ്രസർക്കാരിന് കൈമാറണം. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതി പിരിയ്ക്കുന്നത് നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ തീരുമാനം വരുംവരെ നികുതി ഈടാക്കുന്നത് സംസ്ഥാന സർക്കാർ നിർത്തിവയ്ക്കണമെന്ന ഹർജിക്കാരന്‍റെ അപേക്ഷയിൽ തീരുമാനം എടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |