കൊല്ലം: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. ഇന്ന് പുലർച്ചെയാണ് നിലമേൽ കൈതോട് സ്വദേശി വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർതൃവീട്ടുകാർ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് ഒത്തുതീർപ്പാക്കി തിരിച്ചുപോയി.
വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞ് കിരൺ ഇന്നലെ വിസ്മയയെ മർദ്ദിച്ചിരുന്നു. കൂടാതെ യുവതിയുടെ പിതാവിനെപ്പോലും അസഭ്യം പറഞ്ഞു. കാറിന്റെ കണ്ണാടി പൊട്ടിക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റതിന്റെ ചിത്രങ്ങൾ വിസ്മയ സഹോദരന് അയച്ചുകൊടുത്തിരുന്നു. ഈ വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്.
സന്ദേശം കിട്ടി മണിക്കൂറുകൾക്കകം ബന്ധുക്കൾ കേൾക്കുന്നത് വിസ്മയ മരിച്ചുവെന്ന വാർത്തയാണ്. വിവരമറിഞ്ഞ് കിരണിന്റെ വീട്ടിലെത്തുമ്പോഴേക്ക് മൃതദേഹം അവിടെ നിന്ന് മാറ്റിയതായും മാതാപിതാക്കൾ ആരോപിക്കുന്നു.വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കിരൺ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |