പ്യോംഗ്യാംഗ്(ഉത്തര കൊറിയ): കമ്മ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിൽ വലയുന്നു. രാജ്യത്തിന്റെ ഒട്ടുമുക്കാൽ പ്രദേശങ്ങളിലും ഒരുനേരത്തെ ആഹാരംപോലും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഏകാധിപതി കിം ജോങ് ഉൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എങ്ങനെ പരിഹാരം കാണുമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് ഉദ്യോഗസ്ഥർ.
കാർഷിക ഉൽപാദനത്തിൽ പരാജയപ്പെട്ടതാണ് ഇതുവരെ കാണാത്ത തരത്തിലുള്ള ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യം എത്തിയതിന്റെ പരമപ്രധാനമായ കാരണം. കഴിഞ്ഞവർഷം ഉണ്ടായ ചുഴലിക്കാറ്റാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ചുഴലിക്കാറ്റിൽ രാജ്യമെങ്ങും കനത്ത നാശമുണ്ടായതോടെ ധാന്യ ഉൽപ്പാദന പദ്ധതി പൂർത്തീകരിക്കുന്നതിൽ കാർഷിക മേഖല അമ്പേ പരാജയപ്പെട്ടു. കാർഷിക ഉൽപാദനത്തിൽ പരാജയപ്പെട്ടതിനാൽ രാജ്യം ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണെന്ന് സർക്കാർ മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തര കൊറിയയ്ക്ക് 8,60,000 ടൺ ഭക്ഷണത്തിന് കുറവുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ചൈന ഒഴികെ ലോകത്തെ മറ്റൊരു രാജ്യവുമായും ഉത്തര കൊറിയയ്ക്ക് ബന്ധങ്ങളൊന്നുമില്ല. അതിനാൽ ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള നടപടികൾ കാലേകൂട്ടി നടപ്പാക്കാനും കഴിഞ്ഞില്ല. കൊവിഡ് കാരണം അതിർത്തികൾ അടച്ചതും വിമാന സർവീസുകൾ നിറുത്തിയതും മറ്റാെരു തിരിച്ചടിയായി. കൊവിഡ് കേസുകളൊന്നും ഉത്തര കൊറിയയിൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തി അടയ്ക്കൽ, ആഭ്യന്തര യാത്രാ നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കടുത്ത പിരിമുറുക്കമുണ്ടാക്കുന്ന അവസ്ഥ എന്നാണ് കിം ജോങ് രാജ്യത്തിന്റെ സ്ഥിതിയെ വിശേഷിപ്പിച്ചത്. ഭക്ഷ്യപ്രതിസന്ധി കടുത്തതോടെ രാജ്യ തലസ്ഥാനമുൾപ്പടെയുള്ള പ്രദേശങ്ങളിൽ കടുത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ ഒരുകിലോ വാഴപ്പഴത്തിന്റെ വില 3,335 രൂപയാണ്, ഒരു പാക്കറ്റ് ചായപ്പൊടി വേണമെങ്കിൽ 5,190 രൂപ നൽകണം. ഒരു പാക്കറ്റ് കാപ്പിക്ക് 7,414 രൂപയാണ് നൽകേണ്ടത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |