കോട്ടയം: നാളെ ചേരുന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയോടെ ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമാകും. അറുപതിൽ താഴെ പ്രായം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റയാളാകരുത്, സംഘടനാ പ്രവർത്തന രംഗത്തെ മികവ് തുടങ്ങിയ മാനദണ്ഡങ്ങളാണ് പൊതുവായുള്ളത്. മറ്റു കാര്യങ്ങൾ രാഷ്ട്രീയ കാര്യസമിതി തീരുമാനിക്കും. ഗ്രൂപ്പുകൾക്കതീതമായി പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും നിയമിച്ച സാഹചര്യത്തിൽ ഡി.സി.സി അദ്ധ്യക്ഷസ്ഥാനം അങ്ങനെയാവാതിരിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.
എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് താത്പര്യമുള്ളയാൾ ഡി.സി.സി അദ്ധ്യക്ഷനാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന ഫിൽസൺ മാത്യു, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന യൂജിൻ തോമസ് , ഐ ഗ്രൂപ്പ് നോമിനിയായി ഡി.സി.സി ജനറൽ സെക്രട്ടറി പദവിയിലെത്തി ഇപ്പോൾ എ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലർത്തുന്ന അഡ്വ. സിബി ചേനപ്പാടി തുടങ്ങിയ പേരുകൾക്കാണ് മുൻ തൂക്കം. ചാണ്ടി ഉമ്മന്റെ നോമിനിയായി യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റായിരുന്ന ജോബി അഗസ്റ്റിന്റെ പേര് ഉയർന്നുവെങ്കിലും ഇതിന് തടയിടാൻ മറ്റുള്ളവർ ഒന്നിച്ചതോടെ ഈ പേര് ഇപ്പോൾ സജീവമല്ല . ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ ഐ ഗ്രൂപ്പ് നോമിനികളായി രംഗത്തുണ്ട്.
ഫിൽസൺ യാക്കോബായ വിഭാഗത്തിൽപെട്ടയാളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയാൻ പ്രധാന കാരണം യാക്കോബായ വോട്ടുകൾ മറിഞ്ഞതായിരുന്നു. ഈ സാഹചര്യത്തിൽ ഫിൽസന് സാദ്ധ്യത കൽപ്പിക്കുമ്പോൾ കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ടതോടെ കത്തോലിക്കാ വിഭാഗം കോൺഗ്രസിൽ നിന്ന് അകന്നുവെന്ന പ്രചാരണവും ശക്തമാണ് . യൂജിനും സിബിയും കത്തോലിക്ക വിഭാഗക്കാരാണ്.
സുധാകരന്റെ ഫ്ലക്സ് ഇല്ല
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തിരഞ്ഞെടുത്തെങ്കിലും ഡി.സി.സി ഓഫീസിനുമുന്നിൽ പോലും ആശംസ അർപ്പിച്ചുള്ള ഫ്ലക്സ് വച്ചില്ല. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായാൽ പോലും നഗരം മുഴുവൻ ഫ്ലക്സ് നിരത്താറുള്ള കോട്ടയത്ത് പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ ഫ്ലക്സ് വയ്ക്കാത്തതിനെതിരെ ഒരു വിഭാഗം പ്രതിഷേധമുയർത്തിയതോടെയാണ് മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർക്കൊപ്പം സുധാകരന്റെയും വിരലിലെണ്ണാവുന്ന ഫ്ലക്സ് കഴിഞ്ഞ ദിവസം വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |