തലശ്ശേരി: പശ്ചാത്യർക്ക് ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായിരുന്നു തലശ്ശേരി കടൽപാലം. പൈതൃകനഗരത്തിന്റെ തിരുശേഷിപ്പായി നിൽക്കുന്ന ഈ നിർമ്മിതി ഈ കാലവർഷത്തെ അതിജീവിക്കുമോയെന്നതാണ് തലശ്ശേരിക്കാരുടെ ചോദ്യം. അതിശക്തമായ തിരമാലകൾ ഇരുവശങ്ങളിലുമുള്ള കരകളെ കവർന്നെടുക്കമ്പോഴും ഇതുവരെ നിലനിന്നത് പ്രകൃതിയുടെ കാരുണ്യം കൊണ്ട് മാത്രം.
തൊട്ടടുത്തുണ്ടായിരുന്ന പഴയമീൻ മാർക്കറ്റും ജവഹർഘട്ടുമെല്ലാം ഇന്ന് കടലിന്നടിയിലാണ്. കടൽപ്പാലത്തിന്റെ സംരക്ഷണത്തിനായുള്ള മുറവിളി കേൾക്കാൻ തുടങ്ങിയിട്ട് ദശകങ്ങളായി. പാലം അടച്ചിടും വരെ നൂറു കണക്കിനാളുകളാണ് സായന്തനങ്ങളിൽ അസ്തമയവും കടൽക്കാഴ്ചകളും ആസ്വദിക്കാൻ എത്തിയിരുന്നത്. പ്രതാപകാലത്ത് ഉണ്ടായിരുന്ന കൂറ്റൻ ക്രെയിനുകളും റെയിലും മറ്റും പാലത്തിന്റെ നിലനിൽപ്പിനായി നേരത്തെ എടുത്തുമാറ്റുകയായിരുന്നു. കരയിൽ ഇരുവശങ്ങളിലും നിരനിരയായി പഴക്കമേറിയ പാണ്ടികശാലകളുടെ കൂറ്റൻ കെട്ടിടങ്ങൾ ഇന്നും തലയുയർത്തി നിൽപ്പുണ്ട്. ഇതിലൂടെ സഞ്ചരിക്കുമ്പോൾ ഏതോ പുരാതന നഗരത്തിലെത്തിയ അനുഭവം നിറയും.
തൂണുകളും മറ്റും ദ്രവിച്ചു അപകടാവസ്ഥയിൽ നിൽക്കുന്ന പാലം, കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ എഫ്.ആർ.പി. (ഫൈബർ റിയിൻഫോഴ്സ്ഡ് പോളിമർ) സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് ബലപ്പെടുത്താൻ നിശ്ചയിച്ചെങ്കിലും പ്രാഥമിക പ്രവൃത്തിയിൽ ഒതുങ്ങി. പ്രവൃത്തി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും പാലം അത്രവരെ നിലനിന്നാൽ അത്ഭുതമെന്ന് പറയേണ്ടിവരും.
നിർമ്മാണം 1910ൽ
1910ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ച കടൽപ്പാലം പിന്നീട് തലശ്ശേരിയുടെ വികസനത്തിലും കുതിപ്പിലും സാംസ്‌കാരികമായ ഉന്നമനത്തിലും വലിയ പങ്ക് വഹിച്ചു. തലശ്ശേരി പട്ടണത്തിൽ നിന്നും അറബിക്കടലിലേക്ക് നൂറ് മീറ്ററോളം നീണ്ടുകിടക്കുന്ന കടൽപ്പാലം ഒരുകാലത്ത് കുരുമുളകും മത്സ്യവും കാപ്പിയും മരത്തടിയും മറ്റും കയറ്റുമതി ചെയ്യുന്നതിന് സാക്ഷിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |