കാസർകോട്: ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് ടെസ്റ്റ് ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അക്രഡിറ്റഡ് ട്രെയിനിംഗ് സെന്റർ തുടങ്ങുന്നത് എളുപ്പമാകില്ല. നിരവധി കടമ്പകൾ തരണം ചെയ്യാതെ നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകൾക്ക് അക്രഡിറ്റഡ് ട്രെയിനിംഗ് സെന്ററുകൾ തുടങ്ങാൻ കഴിയില്ലെന്നാണ് മോട്ടോർവാഹന വിഭാഗത്തിലെ വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാലും ലൈസൻസ് നൽകുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത കേന്ദ്ര മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഇനിയും വരേണ്ടതുണ്ട്. അക്രഡിറ്റഡ് ട്രെയിനിംഗ് സെന്ററുകളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ അപേക്ഷകന് നേരിട്ട് ലൈസൻസ് നൽകാമോ അതിന്റെ അതോറിറ്റി ആരാണ് എന്നൊന്നും സർക്കുലറിൽ പറയുന്നില്ല. പരിശീലനം കഴിഞ്ഞു ലൈസൻസിന് വരുന്നവരെ പരിശോധിക്കാതെ എങ്ങനെയാണ് ലൈസൻസ് നൽകുകയെന്ന ചോദ്യവുമുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ അപേക്ഷകനെ പരിശോധിക്കുന്നത് എങ്ങിനെയെന്നും ചോദ്യം ഉയരുന്നു. കേരളത്തിൽ നിലവിൽ സർക്കാർ ഉടമസ്ഥതയിൽ എടപ്പാളിൽ മാത്രമാണ് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുള്ളത്. അതിപ്പോൾ കൊവിഡ് ആശുപത്രിയാണ്.
നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകാർക്ക് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന ആശങ്കയുമുണ്ട്. ഒറ്റമുറിയും എട്ട് എടുക്കാനുള്ള വാടക സ്ഥലവും ഉണ്ടായാൽ നിലവിൽ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാം. എന്നാൽ പുതിയ കേന്ദ്രതീരുമാനം ലൈസൻസ് സമ്പ്രദായം അടിമുടി പരിഷ്‌കരിക്കും. ഡ്രൈവിംഗ് സ്കൂളുകാർക്ക് മാത്രമല്ല ട്രെയിനിംഗ് സെന്റർ തുടങ്ങാൻ ആർക്കും അപേക്ഷ നൽകാമെന്നതാണ് മറ്റൊരു സവിശേഷത. ജൂലായ് ഒന്നു മുതൽ തന്നെ ഇക്കാര്യം നടപ്പിലാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
അക്രഡിറ്റഡ് ട്രെയിനിംഗ് സെന്ററുകൾ തുടങ്ങാൻ
ഒരു ഏക്കർ സ്ഥലം
5വർഷം പ്രവൃത്തിപരിചയമുള്ള മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ കോഴ്സ് കഴിഞ്ഞ വിദഗ്ദ്ധ പരിശീലനം നേടിയ ട്രെയിനർ
എട്ട് മണിക്കൂർ തീയറിയും 13 മണിക്കൂർ പ്രാക്ടിക്കലും ക്ലാസ് നൽകുന്ന സംവിധാനം
രണ്ടു ക്ലാസ് മുറികൾ, പഠിപ്പിക്കാൻ ഉപകരണങ്ങൾ, ഫസ്റ്റ് എയ്ഡ്, ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സിസ്റ്റം, 'സിമുലേറ്റർസ് ഇമാജിനറി' ഡ്രൈവിംഗ് സംവിധാനം
ഹെവി വെഹിക്കിൾ ഓടിക്കുന്നതിനുള്ള ട്രെയിനിംഗ് സെന്റർ
രണ്ട് ഏക്കർ സ്ഥലവും അതിനനുസരിച്ച മറ്റു സംവിധാനങ്ങളും
ഹെവി വെഹിക്കിൾ ഓടിക്കുന്നയാൾക്ക് 38 മണിക്കൂർ ക്‌ളാസ്
ഡ്രൈവിംഗ് ലൈസൻസ് രംഗം പരിഷ്‌ക്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഉദ്ദേശശുദ്ധി മികച്ചതാണ്. ഏറ്റവും നല്ല ഡ്രൈവർമാരെ റോഡുകളിൽ സൃഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച കൂടുതൽ നിർദ്ദേശങ്ങൾ അടുത്ത നാളിൽ ഉണ്ടായേക്കും.
ടി .എം. ജേഴ്‌സൺ, ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |