നാഗർകോവിൽ: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് കേരളത്തിലേക്ക് യഥേഷ്ടം കഞ്ചാവ് ഒഴുകുന്നത് കന്യാകുമാരി ജില്ല വഴിയാണെന്ന് തമിഴ്നാട് പൊലീസ്. ബംഗളൂരു വഴി കഞ്ചാവ് വാഹനങ്ങളിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമ്പോൾ അമരവിള ചെക്‌പോസ്റ്റിൽ കേരള എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുന്ന കാരണത്താൽ കന്യാകുമാരി ജില്ലയിലെ ഗ്രാമങ്ങളിൽ എത്തിച്ച ശേഷം അവിടെ നിന്ന് സ്വകാര്യ കാറുകളിൽ തലസ്ഥാനത്ത് എത്തിക്കുയാണ് ചെയ്തുവരുന്നത്.
ഇന്നലെ, കന്യാകുമാരി ജില്ലയിലെ അരുമന പന്നിപ്പാലത്തെ വീട്ടിൽ നിന്ന് 210 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ കേരള പൊലീസ് പരിശോധന നടത്തിയിരുന്നു. ഇന്നലെ അരുമന എസ്.ഐ ദിലീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസിനെ കണ്ടപ്പോൾ വീട്ടിലുണ്ടായിരുന്ന അഞ്ചംഗ സംഘം ഓടി രക്ഷപ്പെട്ടു. തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും വ്യാജ മദ്യം നിർമ്മിക്കുന്ന ഉപകരണങ്ങളും കേരള രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് ഡിസൈർ കാറും കണ്ടെത്തുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 22 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
മലയാളികളാണെന്ന് ഉറപ്പായി
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് സൂക്ഷിച്ചിരുന്നത് മലയാളികളാണെന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ മനസിലായി. ദമ്പതികളെന്ന വ്യാജേന മലയാളികളായ മുഹമ്മദ് അനസ്, ശാലിനി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കേരള പൊലീസിനെ ഭയന്ന് അതിർത്തിയിലെ മേൽപാലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് 230 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലും ഇതേസംഘമാണെന്നും കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ഉദ്യോഗസ്ഥർ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. പ്രതികളെ കിട്ടിയാൽ വൻ സ്രാവുകൾ കൂടി പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |