കൊച്ചി: ഉപ്പുമുതൽ കർപ്പൂരം വരെ ഓൺലൈനിലൂടെ വാങ്ങുന്ന കാലമാണ്. ലോക്ക്ഡൗണിൽ കൊവിഡിനെക്കാൾ രൂക്ഷമായാണ് കേരളത്തിൽ ഓൺലൈൻ വ്യാപാരവും വർദ്ധിച്ചത്. ഈ അവസരം മുതലെടുക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. പണമിടപാടുകൾ ഓൺലൈൻ ആപ്പ് മുഖേന ആക്കിയതോടെ തട്ടിപ്പുകളും പെരുകുന്നു. ഉത്തരേന്ത്യൻ സംഘങ്ങൾ അരങ്ങു വാണിരുന്നിടത്ത് ഇപ്പോൾ മലയാളി വിരുതന്മാർ കൂടി വേരുറപ്പിച്ചു. ഓൺലൈൻ പണമിടപാടുകളിൽ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ബമ്പർ സമ്മാനത്തിൽ വീഴരുത്
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽനിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ തൊട്ടടുത്ത ദിവസം നറുക്കെടുപ്പിൽ വിജയിയാണെന്ന് അറിയിച്ച് ചില ഫോൺകോളുകൽ എത്തുന്നതാണ് തട്ടിന്റെ ആദ്യപടി. മുമ്പ് ഇംഗ്ലീഷിലായിരുന്നു സംസാരമെങ്കിൽ ഇപ്പോൾ അധികവും മലയാളത്തിലാണ്. ആദ്യം ഓൺലൈൻ മുഖേന ഓർഡർ ചെയ്ത സാധനം കിട്ടിയോ എന്ന് ഉറപ്പുവരുത്തുകയാണ് ഇവർ ചെയ്യുക. പിന്നീടാണ് നറുക്കെടുപ്പിൽ മെഗാ ബമ്പർ സമ്മാനം ലഭിച്ചതായി അറിയിക്കും. സമ്മാനം എന്ന് കേൾക്കുന്നതോടെ ഭൂരിഭാഗം പേരും ഈ ഓഫറിൽ വീഴും. പേര്, വിലാസം, ഓർഡർ ചെയ്ത വസ്തു, ഓർഡർ നമ്പർ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാൽത്തന്നെ ഷോപ്പിംഗ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും. സമ്മാനം എത്തിക്കാൻ പ്രത്യേകം ഫീസ്, ടാക്‌സ്, ഇൻഷ്വറൻസ് എന്നെല്ലാം പറഞ്ഞ് പണം തട്ടുന്നതാണ് രീതി.
പരസ്യം നൽകിയും
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ വൻ ഡിസ്‌കൗണ്ട് കാണിച്ചുള്ള വ്യാജ പരസ്യം പ്രചരിപ്പിച്ചുള്ള തട്ടിപ്പും വ്യാപകമാണ്. ലോക്ഡൗണിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ കഴിയാതെ വന്നതോടെ വിലക്കുറവിൽ ഹോം ഡെലിവറി കാണുമ്പോൾ ആളുകൾ തട്ടിപ്പിൽ വീണ് പോകുകയും ചെയ്യുന്നു. പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് വിലക്കുറവിൽ പരസ്യമായി എത്തുന്നത്. ഓൺലൈൻ ക്ലാസുകളും ആരംഭിച്ചതോടെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് ആവശ്യക്കാരേറിയതാണ് ഇവർക്ക് വളമാകുന്നത്.
പിന്നിൽ ഹാക്കിംഗ്
പേരും വിലാസവും ഫോൺ നമ്പറും ഓർഡർ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളിൽ എത്തുന്നത് കൊറിയർ സർവീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്യുന്നതിലൂടെയാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടെത്തുന്ന മുൻപരിചയമില്ലാത്ത ഫോൺകോളുകൾക്ക് വിവരങ്ങൾ പങ്കുവെക്കരുതെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |