പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരുടെ സേവനം നാടിന് കരുത്ത് പകരുന്നു. കൊവിഡ് മുന്നണി പോരാളികളെ സഹായിക്കുന്നതിനായാണ് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിന് (ആർ.ആർ.ടി) സർക്കാർ രൂപം നൽകിയത്. ജില്ലയിൽ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വാർഡ് തലത്തിലുള്ള ഇവരുടെ പ്രവർത്തനം സാധാരണക്കാർക്ക് ഈ ദുരതകാലത്ത് കൈത്താങ്ങാവുകയാണ്. ഗ്രാമീണമേഖലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ ദിവസവരുമാനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങി എല്ലാവിധ സേവനങ്ങൾക്കും ആർ.ആർ.ടി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
ജില്ലയിൽ 88 പഞ്ചായത്തിലും ആർ.ആർ.ടി രൂപീകരിച്ചിട്ടുണ്ട്. ഇതിൽ 50 ഓളം പഞ്ചായത്തുകളിൽ നൂറിൽതാഴെ വീടുകൾക്ക് സേവനം നൽകുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബാക്കി സ്ഥലങ്ങളിൽ വാർഡ് തലത്തിലാണ് അതാത് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നത്. കൊവിഡ് വാക്‌സിനേഷൻ സെന്ററുകൾ, പരിശോധന ക്യാമ്പുകൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, ഡോമിസിലറി കെയർ സെന്റർ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് പുറമെ ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിച്ച് വാർ റൂമിൽ എത്തിക്കൽ, മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമാകുക തുടങ്ങി തദ്ദേശഭരണ സ്ഥാപനങ്ങൾക്കൊപ്പവും എല്ലാത്തിനും ആർ.ആർ.ടിമാരുണ്ട്.
ഇതുകൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർ, പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വീടുകളിലേക്ക് അവശ്യ സാധനങ്ങൾ, മരുന്ന് എന്നിവ എത്തിക്കൽ, ബോധവത്കരണം നൽകൽ, വിദ്യാലയങ്ങൾ, കൊവിഡ് രോഗികളുടെ വീടുകൾ എന്നിവടങ്ങളിൽ അണുനശീകരണം നടത്തുക, തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണം നൽകുക തുടങ്ങിയ സേവനങ്ങളും തുടർന്നുവരുന്നു.
സേവന സന്നദ്ധരായി സ്വയം മുന്നോട്ട് വരുന്നവരാണ് ആർ.ആർ.ടികളിലെ പ്രവർത്തകർ. സർക്കാറിന്റെ 'സന്നദ്ധം' പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആർക്കും പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാം. പ്രളയകാലത്ത് ആർ.ആർ.ടി പ്രവർത്തകരുടെ സേവനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൊവിഡ് കാലത്തും ആർ.ആർ.ടി പ്രവർത്തകരുടെ സേവനം മാതൃകയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |