പത്തനംതിട്ട: സംസ്ഥാനത്ത് വാക്‌സിൻ സമത്വം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും ഇഷ്ടക്കാർക്ക് വാക്സിനേഷൻ നൽകുന്നതായും സാധാരണക്കാർ നിരാശരായി മടങ്ങുന്നുവെന്നും ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
കൊവിഡ് രണ്ടാം തരംഗത്തെ എല്ലാവരും ചേർന്ന് കരുതലോടെ നേരിട്ടുവെന്ന് മന്ത്രി പറഞ്ഞു. മൂന്നാം തരംഗം ഉണ്ടായാൽ തടഞ്ഞുനിറുത്താൻ വാക്‌സിനേഷൻ വളരെ പ്രധാനമാണ്. എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്ന രീതിയിൽ വാക്‌സിൻ ഡ്രൈവ് നടത്തും. എല്ലാവരെയും ഉൾക്കൊള്ളിച്ചും തിക്കും തിരക്കും ഒഴിവാക്കിയും വാക്‌സിനേഷൻ നടപ്പാക്കും. ടി.പി.ആർ പൂജ്യത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാ വർക്കർമാർ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
സ്പോട്ട് രജിസ്ട്രേഷനിലൂടെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇഷ്ടക്കാരെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. രണ്ടാം ഡോസ് യഥാസമയം കിട്ടാതെവരുന്നതും വാക്സിനേഷൻ കേന്ദ്രങ്ങളിൽ തർക്കത്തിനിടയാക്കുന്നുണ്ട്. ഇക്കാര്യമാണ് കേരളകൗമുദി റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |