ന്യൂഡൽഹി: റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങളിൽ അതൃപ്തിയുള്ളവർക്ക് ആഗസ്റ്റ് 15നും സെപ്തംബർ 15നുമിടയിൽ എഴുത്തുപരീക്ഷ നടത്താമെന്ന് സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ അറിയിച്ചു. പ്രധാന വിഷയങ്ങളിൽ മാത്രമേ പരീക്ഷയുണ്ടാകൂ. ഫലം അന്തിമമായിരിക്കും. പ്രൈവറ്റ്, കമ്പാർട്ട്മെന്റ് വിദ്യാത്ഥികൾക്കും ഇതേ രീതിയിലാകും പരീക്ഷ.
പുതിയ മൂല്യനിർണയ രീതിയിലുള്ള പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. എഴുത്തുപരീക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ റദ്ദാക്കിയത് പുനപ്പരിശോധിക്കണം, മൂല്യനിർണയ രീതി പുനക്രമീകരിക്കണം, കമ്പാർട്ട്മെന്റ് പരീക്ഷ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒരുകൂട്ടം ഹർജികളാണ് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. വിദ്യാർത്ഥികളിൽ പ്രതീക്ഷയാണ്, ആശങ്കയല്ല വേണ്ടതെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ റദ്ദാക്കിയത് പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
പ്ലസ് വൺ പരീക്ഷ: കേരളം ഇന്ന് നിലപാടറിയിക്കണം,
സുപ്രീംകോടതി വിധിയും ഇന്ന്
ന്യൂഡൽഹി: സെപ്തംബർ 6ന് ആരംഭിക്കാനിരിക്കുന്ന പ്ളസ് വൺ പരീക്ഷ റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിൽ ഇന്ന് അന്തിമ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി കേരളത്തിന് നിർദേശം നൽകി. ഇന്നുതന്നെ അന്തിമ വിധിയുണ്ടാകുമെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻ വിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. തീരുമാനം അറിയിക്കാൻ ഒരാഴ്ച സമയം കേരളം ആവശ്യപ്പെട്ടെങ്കിലും അടിയന്തരമായി മറുപടി സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിക്കുകയായിരുന്നു.
അസാം, ത്രിപുര, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജയിലും ഇന്നലെ പരിഗണിച്ചു. പരീക്ഷ റദ്ദാക്കിയതായി അസാമും ത്രിപുരയും പഞ്ചാബും സത്യവാങ്മൂലം സമർപ്പിച്ചു. തീരുമാനം ഇന്നുതന്നെ അറിയിക്കണമെന്ന് ആന്ധ്രാപ്രദേശിന് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |