തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയുടെ മാനദണ്ഡങ്ങളുൾപ്പെടെ ചർച്ച ചെയ്യാനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചേരും. അതിന് മുന്നോടിയായി രാവിലെ 11ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവർ കൂടിയാലോചന നടത്തും.
14 ഡി.സി.സികളിലും പുതിയ അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിനൊപ്പം കെ.പി.സി.സി, ഡി.സി.സി പുന:സംഘടനയും നടത്തേണ്ടതുണ്ട്. രാവിലത്തെ യോഗത്തിൽ മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയിലെത്താനാകും ശ്രമം.
കഴിവ് മാത്രമായിരിക്കണം മാനദണ്ഡം എന്നതാണ് പുതിയ പ്രസിഡന്റിന്റെ നിലപാട്. ജംബോ കമ്മിറ്റികൾ കെ.പി.സി.സിക്കോ ഡി.സി.സിക്കോ പാടില്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരും സ്ഥാനാർത്ഥികളായി പരാജയപ്പെട്ടവരും ഭാരവാഹിത്വത്തിൽ നിന്ന് മാറി സംഘടനാരംഗത്ത് സജീവമായി നിൽക്കുന്നവർക്ക് അവസരം നൽകണമെന്ന അഭിപ്രായമുള്ളവരും നേതൃനിരയിലുണ്ട്. കഴിവുള്ളവരാണെങ്കിൽ എല്ലാവരെയും പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് ധാരണയിലെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |