കൊച്ചി:സ്വർഗത്തിലെ കനി, ഭൂമിയിൽ ജോജോയെ അനുഗ്രഹിച്ചു. കൊവിഡിന്റെ വറുതിക്കാലത്ത് ഈ പഴത്തിൽ നിന്നുള്ള വരുമാനമാണ് തുണയായത്. വിദേശത്ത് ഒരു പഴത്തിന് 1800 രൂപ വരെ വിലയുള്ളതാണ് 'ഫ്രൂട്ട് ഒഫ് ഹെവൻ.' ഗാഗ് ഫ്രൂട്ട് എന്നും പേരുണ്ട്. ഇവിടെ ഒരു കിലോ പഴത്തിന് 800 മുതൽ 1,000 രൂപ വരെ വിലയുണ്ട്. ഇതിന്റെ വിത്ത് വിറ്റും ജോജി വരുമാനമുണ്ടാക്കുന്നു. ആറ് വിത്തിന് 300 രൂപ.
വിയറ്റ്‌നാമാണ് ഇതിന്റെ സ്വദേശം. കേരളത്തിൽ അപൂർവമാണ്. പക്ഷേ അയ്യമ്പുഴയിൽ ജോജോയുടെ അമരാപുരം പുന്നയ്ക്കൽ വീടിന്റെ മുറ്റത്തും മട്ടുപ്പാവിലും ചുവന്നു തുടുത്തു വിളഞ്ഞു നിൽക്കുന്നു.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരമറിഞ്ഞ്, കൃഷിക്കാരൻ കൂടിയായ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വീട്ടിലെത്തി ജോജോയെ അഭിനന്ദിച്ചു. വീട്ടിൽ നട്ടുപിടിപ്പിക്കാൻ വിത്തും വാങ്ങിയാണ് മന്ത്രി മടങ്ങിയത്. നടൻ മുന്ന, സ്ഥലം എം.എൽ.എ റോജി എം.ജോൺ തുടങ്ങിയവരും വന്നു.
വൈക്കത്തെ കാർഷിക പ്രദർശന മേളയിൽ നിന്നാണ് ജോജോ വിത്തുകൾ വാങ്ങിയത്. സുഹൃത്തുക്കളെ കാണിച്ചപ്പോൾ ആരും പ്രോത്സാഹിപ്പിച്ചില്ല. പ്രളയത്തിൽ വീടു മുങ്ങിയതോടെ വിത്തുകളും നനഞ്ഞു കുതിർന്നു. നശിച്ചുപോയെന്ന് കരുതി. മട്ടുപ്പാവിൽ വെറുതേ നട്ടുനോക്കി. ഗാഗ് വളർന്നു പന്തലിച്ചു. നിരുത്സാഹപ്പെടുത്തിയ സുഹൃത്തുക്കൾക്ക് ഗാഗ് ജ്യൂസ് നൽകിയാണ് ജോജോ സ്വീകരിച്ചത് ! കേരളത്തിൽ ഗാഗിനെ ജനപ്രിയമാക്കാനുള്ള ശ്രമത്തിലാണ് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ഉടമകൂടിയായ ജോജോ.
ഒരു ഫ്രൂട്ട് ഒരു കിലോ
#പാഷൻ ഫ്രൂട്ട് ചെടിപോലെ വള്ളിപ്പടർപ്പ്.
#പരിപാലിച്ചാൽ വർഷങ്ങൾ നിലനിൽക്കും
#ഏഴുമാസം വളർന്നാൽ കായ്ക്കും, പ്രത്യേക സീസണില്ല
# ഒരു പഴം ഒരു കിലോയോളം വരും
# മധുരമില്ല. ഔഷധഗുണമുണ്ട്.വൈറ്റമിൻ സി സമൃദ്ധം
#പഴമായും പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാം.
കൃഷി ചെയ്യുന്നത് വിയറ്റ്നാം, തായ്ലൻഡ്, ആസ്ട്രേലിയ
ജോജോ മികച്ച രീതിയിലാണ് ഗാഗ് കൃഷി ചെയ്യുന്നത്. വിത്തുമായാണ് ഞാൻ മടങ്ങിയത്. ചിറ്രൂരിലെ വീട്ടിൽ നടും.
- കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി മന്ത്രി
60 സെന്റിൽ ഗാഗ് കൃഷിക്കുള്ള തയ്യാറെടുപ്പിലാണ്. കൊവിഡ് കാലത്ത് ഗാഗിൽ നിന്ന് ലഭിച്ച വരുമാനം തുണയായി.
-ജോജോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |