കോലഞ്ചേരി: സെമിത്തേരിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഗ്യാസിൽ പ്രവർത്തിക്കുന്ന സംസ്കാരപ്പെട്ടിയുമായി കിഴക്കമ്പലം സെന്റ് ആന്റണീസ് പള്ളി. എവിടെയും കൊണ്ടുപോകാവുന്ന പെട്ടിയിൽ ഇതിനകം ഇടവകാംഗങ്ങളായ അഞ്ച് കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ദഹിപ്പിച്ചു.
സംസ്കാരം നടത്താൻ സന്നദ്ധസംഘവുമുണ്ട്. ആവശ്യപ്പെടുന്ന ആർക്കും സൗജന്യമായി നൽകും. ഗ്യാസിന്റെ ചെലവു വഹിച്ചാൽ മതി. സംസ്കാരപ്പെട്ടി വാടകയ്ക്ക് എടുക്കാൻ ഒരു തവണ 18,000 രൂപ ചെലവുണ്ട്. ഇത് ഒഴിവാക്കാനാണ് സ്വന്തമായി സ്റ്റീൽപ്പെട്ടി നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽപ്പെട്ട സെന്റ് ആന്റണീസ് പള്ളിയുടെ വികാരി ഫ്രാൻസിസ് അരീക്കൽ പറഞ്ഞു. രണ്ടര ലക്ഷം രൂപ നിർമ്മാണച്ചെലവുണ്ടായി. മൂന്നു മണിക്കൂറിനുള്ളിൽ ചിതാഭസ്മം ശേഖരിക്കാം. വ്യാവസായിക ആവശ്യത്തിനുള്ള രണ്ട് ഗ്യാസ് സിലിണ്ടർ വേണം ഒരു മൃതദേഹം ദഹിപ്പിക്കാൻ. പുകയും ദുർഗന്ധവും അല്പവുമില്ല. കിഴക്കമ്പലത്തെ മറ്റ് പള്ളികളും സംസ്കാരപ്പെട്ടി സ്വന്തമായി വാങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്.
സംസ്കാരത്തിന് ശേഷം ചിതാഭസ്മം ശേഖരിച്ച് കുടത്തിലാക്കി ശവക്കല്ലറകളിൽ അടക്കം ചെയ്യും. കൊവിഡ് മരണങ്ങൾ വർദ്ധിച്ചതും ശവമടക്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ വൈഷമ്യവും മറ്റും കണക്കിലെടുത്താണ് ഹൈന്ദവരുടെ സംസ്കാര രീതി പള്ളികളും സ്വീകരിച്ചത്.
ഇടമില്ലാതെ സെമിത്തേരികൾ
കൊവിഡ് ബാധിച്ചു മരിച്ചവരെ പത്തടി താഴ്ചയിൽ കുഴിയെടുത്ത് സംസ്കരിക്കണമെന്നതാണ് മാനദണ്ഡം. മിക്ക പള്ളികളിലും ഇത് സാദ്ധ്യമല്ലാതെ വന്നപ്പോഴാണ് മൃതദേഹം ദഹിപ്പിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചത്. സീറോ മലബാർ സഭയിലാണ് ആദ്യം നടപ്പാക്കിയത്. ലാറ്റിൻ, മലങ്കര, കത്തോലിക്ക സഭാധികാരികളും സി.എസ്.ഐ സഭയും ഇതുമായി ഐക്യപ്പെട്ടുവരികയാണ്. പല പള്ളികളിലെയും സെമിത്തേരികൾ കുടുംബ കല്ലറകൾ കൊണ്ട് നിറഞ്ഞ സ്ഥിതിയാണ്.
കത്തോലിക്കാ സഭയുടെ എറണാകുളം അങ്കമാലി രൂപതയുടെ കീഴിലുള്ള പൊന്നുരുന്നി സഹൃദയ കൊവിഡ് രണ്ടാം തരംഗമുണ്ടായപ്പോൾ ശവമടക്കിന് പരിശീലനം ലഭിച്ച വൊളന്റിയർമാരുടെ സംഘത്തെ ഒരുക്കിയിരുന്നു. ഇവർ 272 സംസ്കാരം നടത്തി. ഇതിൽ 125 എണ്ണവും പൊതുശ്മശാനങ്ങളിൽ ദഹിപ്പിക്കുകയായിരുന്നു. ക്രൈസ്തവരല്ലാത്ത 14 പേരെ സംസ്കാരപ്പെട്ടി വാടകയ്ക്കെടുത്ത് വീടുകളിലെത്തിച്ച് സംസ്കരിച്ചു.
ഫാ.ജോസ് കുളത്തുവെള്ളി,
സഹൃദയ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |