തിരുവനന്തപുരം: ജനങ്ങളുടെ വിചാര-വികാരങ്ങളെ തൊട്ടറിയാൻ കഴിയുന്ന രീതിയിൽ സിവിൽ സർവീസിനെ മാറ്റിയെടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ സർവീസ് യാന്ത്രികമായി പ്രവർത്തിക്കുന്ന സംവിധാനമായി മാറാൻ പാടില്ല. ജീവനക്കാരുടെ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്ന സാഹചര്യമൊരുക്കാൻ സർവീസ് ചട്ടം സമഗ്രമായി പരിഷ്കരിക്കും. പൗരാവകാശ രേഖ തയ്യാറാക്കി സോഷ്യൽ ഓഡിറ്റ് നടത്തും. എൻ.ജി.ഒ യൂണിയൻ നടത്തിയ 'നവകേരള സൃഷ്ടിയും സിവിൽ സർവീസും" എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫയൽ തീർപ്പാക്കൽ എല്ലാവകുപ്പുകളിലും അടിയന്തരമായി നടപ്പാക്കണം. വകുപ്പുകൾ തമ്മിലുള്ള സഹകരണം കൃത്യമായി ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഫയൽ എത്ര ദിവസം ഒരു ഉദ്യോഗസ്ഥൻ കൈയിൽ വച്ചു എന്ന് പരിശോധിക്കും. ഒരുപാട് പേരിലേക്ക് പാേകാതെ ഉത്തരവാദപ്പെട്ട രണ്ടോ മൂന്നോ പേർ നോക്കിയാൽ മതിയാകും. കൃത്യനിഷ്ഠ ഉറപ്പാക്കാൻ കൊവിഡ് മാറുന്നതോടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും.
സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള മാനദണ്ഡങ്ങൾ കർക്കശമായി പാലിക്കും. നിസാര കാര്യങ്ങളിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കൽ, ഇഷ്ടക്കാർക്കായി സീറ്റ് ഒഴിച്ചിടൽ തുടങ്ങിയ പക്ഷപാത നടപടികൾ ചിലയിടങ്ങളിൽ നടക്കുന്നുണ്ട്.
സിവിൽ സർവീസിന്റെ ശോഭ കെടുത്തുന്ന രീതിയിൽ സർക്കാർ ഫണ്ട് ചോരുന്നുണ്ട്. അനർഹമായ ഇടങ്ങളിൽ ഫണ്ട് എത്തിച്ചേരുന്നതിൽ മൂകസാക്ഷിയായി നിൽക്കുന്നതും അഴിമതിയാണ്. പദ്ധതി ഫണ്ട് പാഴാകാതെ സൂക്ഷിക്കേണ്ടത് ജീവനക്കാരാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |