ഇരവിപേരൂർ : കൊവിഡ് വ്യാപനവും ലോക്ക് ഡൗണും ജില്ലാ സ്പോർട്സ് ഹോസ്റ്റലിനെയും ബാധിച്ചു. വിദ്യാർത്ഥികൾ നാട്ടിൽ പോയതോടെ അടഞ്ഞുകിടക്കുന്ന ഹോസ്റ്റലിന്റെ അവസ്ഥ വളരെ ദയനീയമാണ്. കാടുകയറുന്ന പരിസരവും ദ്രവിച്ച് തുടങ്ങിയ കെട്ടിടവും കായികസ്വപ്നങ്ങൾക്ക് അപമാനമായി മാറുന്നു.
ഓഫീസ് മുറിയും കുട്ടികൾക്കായി ഹാളും അടുക്കളയുമാണ് ഹോസ്റ്റലിലുള്ളത്. കെട്ടിടത്തിന്റെ മേൽക്കൂര അലൂമിനിയം ഷീറ്റ് കൊണ്ടുള്ളതാണ്. വെയിലുള്ളപ്പോൾ ഹോസ്റ്റലിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം. നാൽപത്തഞ്ച് കുട്ടികളാണ് ഇവിടെ ആകെയുള്ളത്. ഇവർക്കെല്ലാവർക്കുമായി ആകെ രണ്ട് ബാത്റൂമുകളും. പരിസരത്തെ കിണറിലും വെള്ളമില്ല.
പഞ്ചായത്ത് ഇടപെട്ട് അയ്യായിരം ലിറ്ററിന്റെ വലിയൊരു ടാങ്ക് എത്തിച്ചിട്ടുണ്ട്. അതിൽ വെള്ളം ശേഖരിച്ചാണ് ഉപയോഗിച്ചിരുന്നത്. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമാണ് ഹോസ്റ്റലിലെ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും പഠനം.
അധികൃതർ പറയുന്നത്
ഇപ്പോൾ ഹോസ്റ്റലിൽ കുട്ടികളൊന്നുമില്ല. വാർഡൻ മാത്രമാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് ലക്ഷം രൂപയുടെ പദ്ധതിയും എം.എൽ.എ ഫണ്ടിൽ നിന്നുള്ള അഞ്ച് ലക്ഷവും ചേർത്ത് ഇരുപത് ലക്ഷം രൂപയുടെ നവീകരണം നടപ്പാക്കാനിരിക്കുകയാണ്. കൊവിഡ് , ലോക്ക് ഡൗൺ സാഹചര്യങ്ങളാണ് തടസമായത്. നവീകരണം ഉടൻ ആരംഭിക്കും.
"സ്പോർട്സ് ഹോസ്റ്റലിന്റെ നിർമ്മാണം കൊവിഡ് സാഹചര്യങ്ങളാൽ നീണ്ടു പോയതാണ്. ഉടൻ ആരംഭിക്കും.
കെ. അനിൽ കുമാർ
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
ഹോസ്റ്റലിൽ താമസിക്കുന്നത് : 45 കുട്ടികൾ
നിർമ്മാണ പ്രവർത്തനങ്ങൾക്ക്
അനുവദിച്ചത് : 20 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |