കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കാൻ തീരുമാനം.
45 വയസിന് താഴെയുള്ളവർക്ക് വാക്സിൻ ലഭിക്കാൻ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് ജനതാദൾ അംഗം എൻ.സി മോയിൻകുട്ടി കൗൺസിൽ യോഗത്തിൽ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ വലിയ നിരക്കിൽ എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്നുണ്ടെന്നും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ഡോസ് കിട്ടിയവർക്ക് രണ്ടാം ഡോസ് കിട്ടാത്ത പ്രശ്നവുമുണ്ടെന്ന് ടി. മുരളീധരൻ പറഞ്ഞു. വൈകാതെ പ്രശ്നം പരിഹരിക്കുമെന്നു ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ അറിയിച്ചു.
കോർപ്പറേഷനിലെ രണ്ട് മൊബൈൽ യൂണിറ്റുകൾ കൊവിഡ് വാക്‌സിനേഷന് മാത്രമായി ഉപയോഗിക്കാൻ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നു ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ് ഗോപകുമാർ വ്യക്തമാക്കി. കോർപ്പറേഷന് താമസിയാതെ കൂടുതൽ ഡോസ് വാക്‌സിൻ ലഭിക്കും. ഇതോടെ നിലവിലുള്ള പ്രശ്നം പരിഹരിക്കാനാവും. ടാഗോർ ഹാളിൽ ഇന്നു മെഗാക്യാമ്പ് തുടങ്ങും. കാരപ്പറമ്പ് സ്‌കൂൾ, എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലും ക്യാമ്പുണ്ടാവും. ഡിവിഷൻ അടിസ്ഥാനത്തിൽ ക്യാമ്പ് നടത്തുന്നതും പരിഗണനയിലുണ്ട്.
കോർപ്പറേഷനിൽ 19 വാക്‌സിൻ കേന്ദ്രങ്ങളാണുള്ളതെന്ന് ഡോ. എസ്. ജയശ്രീ പറഞ്ഞു. ഇതിൽ ആറെണ്ണം മാത്രമാണ് കോർപ്പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. എട്ടെണ്ണം ദേശീയ ആരോഗ്യ മിഷന്റെ ഭാഗമാണ്. നാലെണ്ണം സംസ്ഥാന ആരോഗ്യ വകുപ്പ് നേരിട്ട് നടത്തുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |