ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലോനിയിൽ ആൾക്കൂട്ടം മുസ്ളിം വയോധികനെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചോദ്യം ചെയ്യലിന് വിധേയമാകാമെന്ന് ട്വിറ്റർ ഇന്ത്യൻ മേധാവി മനീഷ് മഹേശ്വരി ഗാസിയാബാദ് പൊലീസിനെ അറിയിച്ചു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട 50ഓളം ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. പുതിയ ഐ.ടി നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണിത്.
ട്വിറ്റർ എം.ഡിയോട് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകാനാണ് ജൂൺ 17ന് അയച്ച നോട്ടീസിൽ ഗാസിയാബാദ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബാംഗ്ളൂരിലുള്ള തനിക്ക് കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ട് വരാനാകില്ലെന്നും ഓൺലൈനിലൂടെ മൊഴി നൽകാൻ അനുവദിക്കണമെന്നുമാണ് മഹേശ്വരിയുടെ അഭ്യർത്ഥന.
വിവാദ വീഡിയോ പങ്കുവച്ചതിന് പൊലീസ് കേസെടുത്ത മാദ്ധ്യമ പ്രവർത്തക റാണാ അയൂബിന് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |