പൊന്നാനി: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിലെ ചോർച്ച തീരാൻ ഇനിയെത്ര കാത്തിരിക്കണമെന്ന ചോദ്യം തുടരുന്നു. വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ റഗുലേറ്ററിന്റെ ചോർച്ച തടയാനുള്ള ഷീറ്റ് പൈലിംഗിന് നടപടികൾ പൂർത്തിയാക്കിയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
ചോർച്ചയടയ്ക്കൽ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്നിരുന്നു. വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവൃത്തികൾ നീണ്ടു. പുഴയിലെ ജലനിരപ്പ് ഉയർന്നതാണ് കാരണമായി ഇപ്പോൾ പറയുന്നത്. ഷീറ്റ് പൈലുകളുടെ ലഭ്യതക്കുറവായിരുന്നു നേരത്തെ ഉന്നയിച്ചിരുന്ന തടസ്സവാദം.
മൂന്ന് മാസം കൊണ്ട് ചോർച്ച തീർക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നാണ് പ്രവൃത്തി ഉദ്ഘാടന ഘട്ടത്തിൽ അറിയിച്ചത്. മൂന്നുമാസം പിന്നിടുമ്പോഴും പദ്ധതി അനങ്ങിയിട്ടില്ലെന്നതാണ് വസ്തുത. അടുത്ത വേനൽക്കാലം മുതൽ യഥേഷ്ടം ജലം സംഭരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. വർഷക്കാലത്തെ പുഴയിലെ സമൃദ്ധമായ വെള്ളം തടഞ്ഞു നിറുത്താൻ ഷീറ്റ് പൈലിംഗ് പൂർത്തിയാവണം.
ഇപ്പോഴത്തെ ഷീറ്റ് പൈലുകൾ പൂർണ്ണമായും മാറ്റി കൂടുതൽ ആഴത്തിലും വ്യാപ്തിയിലും പൈലുകൾ സ്ഥാപിച്ചുള്ള പരിഹാരമാണ് നടപ്പാക്കുന്നത്. നിലവിൽ ആറ് മീറ്റർ താഴ്ച്ചയിലുള്ള ഷീറ്റ് പൈലുകൾ 11 മീറ്റർ താഴ്ത്തി സ്ഥാപിക്കാനാണ് തീരുമാനം. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റഗുലേറ്ററിന് സമാന്തരമായാണ് ഷീറ്റ് പൈലുകൾ സ്ഥാപിക്കുക. ഡൽഹി ഐ ഐ ടി നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഹാര നടപടികൾക്ക് രൂപം നൽകിയത്.റഗുലേറ്റർ കം ബ്രിഡ്ജ് പത്ത് വർഷം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പൈലിംഗിനടിയിലൂടെ ചോർച്ച സംഭവിച്ചതിനാൽ പദ്ധതി പ്രായോഗികാർത്ഥത്തിൽ നടപ്പിലായിരുന്നില്ല.
പല തവണ ചോർച്ചയടയ്ക്കാൻ സർക്കാർ ഫണ്ട് വകയിരുത്തിയെങ്കിലും നിർമ്മാണംനീണ്ടു. പദ്ധതിക്കായി മുൻ ബഡ്ജറ്റിൽ അനുവദിച്ച തുകയിൽ 18% അധികം കരാറുകാർ ആവശ്യപ്പെട്ടതോടെ ടെൻഡർ പലതവണ വേണ്ടി വന്നു. കഴിഞ്ഞ ബഡ്ജറ്റിൽ 31.5 കോടി രൂപ അനുവദിച്ച് ഷീറ്റ് പൈലിംഗിന് അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |