തിരുവനന്തപുരം: കർണാടകത്തിൽ ചരക്ക് വാഹനങ്ങൾക്ക് റോഡ് നികുതി കേരളത്തിലേതിലും നാലിലൊന്നായതിനാൽ വാഹനം വാങ്ങി അവിടെ രജിസ്റ്റർ ചെയ്ത് ഇവിടെ ഓടിക്കുന്നത് വർദ്ധിക്കുന്നു. ഇതുമൂലം നികുതി വരുമാനത്തിൽ വലിയ നഷ്ടം നമുക്കുണ്ടാകുന്നു.
30 ടൺ ഭാരം കയറ്റാവുന്ന ട്രക്കിന് കേരളത്തിൽ മൂന്നു മാസം കൂടുമ്പോൾ 25,000 രൂപ റോഡ് നികുതി അടയ്ക്കണം. എന്നാൽ, കർണാടകത്തിൽ ഒരു വർഷത്തേക്ക് ഇത്രയും തുക മതി. വർഷംതോറുമുള്ള വാഹന ടെസ്റ്റിനും അവിടെ ചെലവ് കുറവാണ്. അതുകൊണ്ട് കർണാടക രജിസ്ട്രേഷൻ വാഹനങ്ങൾ നിരക്ക് കുറച്ച് ഓടാൻ തയ്യാറാകുന്നുമുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ചരക്കു നീക്കത്തിന് ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് കൂടുതൽ പോകുന്നത്.
ശനിയാഴ്ച രാത്രി അങ്കമാലിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് ചരക്ക് നീക്കം നടത്തിയ രണ്ട് ലോറികൾ പിടികൂടി. കർണാടകത്തിൽ രജിസ്റ്റർ ചെയ്ത ഇവയ്ക്ക് കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത നാഷണൽ പെർമിറ്റ് ചരക്കു വാഹനങ്ങൾക്ക് അവിടെന്ന് ചരക്കുമായി വന്നുപോകാം. പക്ഷേ ഇവിടെ ലോക്കൽ ഓട്ടം നടത്താനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |