കൊല്ലം: വാർദ്ധക്യകാല പെൻഷന് അപേക്ഷ പൂരിപ്പിച്ച് വാങ്ങാനെത്തുമ്പോൾ വീട്ടുകാർക്ക് ഒന്നേ പറയാനുള്ളൂ, മെമ്പർ ഒന്ന് പാടണം!. അഖില മെമ്പർ പാടിത്തുടങ്ങിയാൽ അയൽവീട്ടുകാരും ചുറ്റും കൂടും. ഓരോരുത്തരും ആവശ്യപ്പെടുന്നവ പാടിയിട്ടേ മെമ്പർ സ്ഥലംവിടൂ.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലം മുതൽ കുളക്കട ഗ്രാമപഞ്ചായത്തിലെ പെരുംകുളം പത്താം വാർഡിൽ അഖില മോഹന്റെ (27) പാട്ടുകൾ സജീവമാണ്. വാർഡിൽ കടുത്ത മത്സരമാണ് നടന്നത്. പാർട്ടി പ്രവർത്തകർ വോട്ട് ചോദിക്കാനിറങ്ങിയപ്പോൾ അഖില ഒറ്റയ്ക്ക് പാട്ടുപാടിച്ചെന്ന്, വിജയം പെട്ടിയിലാക്കി.
നാടിന്റെ വാനമ്പാടിയായ അഖില ഇപ്പോൾ എല്ലാവരുടെയും ഇഷ്ടക്കാരിയാണ്. പെരുംകുളം ഗ്രാമം ഇപ്പോൾ സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമാണ്. ഇവിടെ നിന്നുള്ള എഴുത്തുകാരനായ സുജേഷ് ഹരിക്ക് കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. മേസ്തിരിപ്പണിക്കാരനായ കലയപുരം എം.കെ ഭവനിൽ കെ. മോഹനന്റെയും കശുഅണ്ടി തൊഴിലാളിയായ ബീനയുടെയും മകളാണ് അഖില. പത്തനാപുരം മൗണ്ട് താബോർ കോളേജിലെ അവസാനവർഷ ബി.എഡ് വിദ്യാർത്ഥിനിയും കോളേജിലെ ആട‌്സ് ക്ളബ് സെക്രട്ടറിയുമാണ്.
കൊവിഡ് കാലത്ത് ഓരോ വീട്ടിലും ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയുമായി എത്തുന്ന തിരക്കിലാണ് അഖില. ഇനിയും പാട്ടിന്റെ ലോകത്ത് നിറയാനാണ് താത്പര്യം. ബി.എഡിന്റെ രണ്ട് പരീക്ഷകൾകൂടി ബാക്കിയുണ്ട്. അത് തീർന്നാൽ സംഗീതത്തിൽ തുടർ പഠനമാണ് അഖിലയുടെ ആഗ്രഹം.
പാട്ട് ഇഷ്ടക്കാരി
ഒന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് സംഗീത പഠനം തുടങ്ങിയത്. അച്ഛന്റെ ജ്യേഷ്ഠന്റെ മകളായിരുന്നു ആദ്യ ഗുരു. പിന്നീട് ഒട്ടേറെ ഗുരുക്കന്മാരുടെ കൂടെ പഠിച്ചു. സിനിമാ ഗാനങ്ങളും നാടൻപാട്ടുകളുമൊക്കെ പാടിയാണ് നാടിന്റെ ഇഷ്ടക്കാരിയായത്. ശാസ്ത്രീയ സംഗീതവും നന്നായി വഴങ്ങും. പൂവറ്റൂർ കനൽ എന്ന ട്രൂപ്പിന്റെ തുടക്ക ഘട്ടത്തിൽ അഖിലയും പാട്ടുകാരിയായി. ഇപ്പോൾ റെയിൻബോ മെലഡീസിലെ ഗായികയാണ്. ഇടയ്ക്ക് തിരുവാതികളിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |