തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് നന്തൻകോട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ആത്മഹത്യയ്ക്ക് കാരണമായത്. കടം വാങ്ങിയ പണവും മറ്റും തിരികെ കൊടുക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കുടുംബത്തെ നേരിട്ടറിയുന്ന സുഹൃത്തുക്കളും ഈ വാദം സ്ഥിരീകരിക്കുന്നുണ്ട്. മൂന്ന് മാസം മുൻപ് മനോജ് കുമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഒരു അപകടത്തിൽപ്പെടുകയും സ്കൂട്ടർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആ സ്കൂട്ടർ തിരികെ കിട്ടാതായതേടെ അത് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് തത്കാലം പിടിച്ചുനിൽക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. മുണ്ടക്കയം സ്വദേശികളായ കുടുംബം എട്ടുവർഷം മുമ്പാണ് നന്തൻകോട്ടെ വീട്ടിൽ താമസമാക്കിയത്. മനോജിന്റെ ഭാര്യ രഞ്ജു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നെങ്കിലും മകൾ മുതിർന്നതോടെ ജോലി ഉപേക്ഷിക്കുകയും ഭർത്താവിനെ ജോലിയിൽ സഹായിക്കുകയും ചെയ്തിരുന്നു. രഞ്ജുവും സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ പഠിച്ചതോടെ ഇരുവരും ചേർന്നാണ് ഓർഡറുകൾ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ചിരുന്നത്. സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന പൊട്ടാസ്യം സയനൈഡ് സാനിറ്റൈസറിൽ കലർത്തിയാണ് മനോജ് കുമാർ കഴിച്ചത്. രഞ്ജു ഉടൻ പൊലീസിനെയും മനോജിന്റെ സുഹൃത്തുക്കളെയും വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഈ സമയം രഞ്ജുവും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ ഉണ്ടായിരുന്ന മനോജിന്റെ സുഹൃത്ത് വിനുചന്ദ്രനെ രാത്രി ഒന്നരയോടെ രഞ്ജു വിളിച്ച് വിവരം അന്വേഷിച്ചു. മനോജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്ന് വിനു അറിയിച്ചെങ്കിലും രഞ്ജു ഇക്കാര്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. നഗരത്തിൽ തന്നെയുള്ള രഞ്ജുവിന്റെ ബന്ധുക്കളെ ഇവരുടെ വീട്ടിലെത്താൻ സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് രാത്രി രണ്ടരയോടെ ബന്ധുക്കൾ എത്തിയെങ്കിലും കതകും ജനാലകളുമെല്ലാം പൂട്ടിയ നിലയിലാണ് കണ്ടത്. പൊലീസിന്റെ സഹായത്തോടെ കതക് ചവിട്ടിത്തുറന്നപ്പോഴാണ് കട്ടിലിൽ മകളെയും നിലത്തായി രഞ്ജുവിനെയും സയനൈഡ് കഴിച്ച് മരിച്ച നിലയിൽ കണ്ടത്. മനോജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം മുതൽ ബന്ധുക്കളാരെങ്കിലും എത്തുന്നതുവരെ പൊലീസോ മറ്റോ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ കൂട്ട ആത്മഹത്യ ഒഴിവാക്കാനാകുമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പൂർണമായും ഒറ്റപ്പെട്ടുവെന്ന ചിന്തയാകാം രഞ്ജുവിനും അമൃതയ്‌ക്കും ആത്മഹത്യ ചെയ്യാൻ പ്രേരണയായതെന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |