കുറ്റിപ്പുറം : നടുവട്ടം ഭാഗത്തെ നാഗപറമ്പ് വെള്ളാറമ്പ് സ്വദേശി കുഞ്ഞിപാത്തുമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടിയതും കടകശേരിയിലെ തട്ടോട്ടിൽ ഇയ്യാത്തുമ്മയെ കൊന്ന കേസിൽ പ്രതികൾ ഉടൻ പിടിയിലാവുമെന്ന സൂചന പൊലീസ് നൽകിയതും നാട്ടുകാർക്ക് ആശ്വാസമായി. മൂന്നുദിവസത്തിനിടെ തൊട്ടടുത്തുള്ള രണ്ട് പ്രദേശങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് വൃദ്ധകൾ തലയ്ക്കടിയേറ്റ് മരിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. കൊലപാതകരീതികളിലും ഇരകളുടെയും സമാനത സീരിയൽ കില്ലിംഗ് സ്വഭാവമുള്ളതാണെന്ന കിംവദന്തികളും പരന്നു.
എന്നാൽ രണ്ടു കൊലകൾ തമ്മിലും സമാനതകളുണ്ടെങ്കിലും അവ വ്യത്യസ്ത സംഭവങ്ങൾ തന്നെയാണ് പൊലീസ് നിസ്സംശയം പറയുന്നു. കുഞ്ഞിപ്പാത്തുമ്മയെ വധിച്ച കേസിൽ പ്രതിയ സംഭവത്തിന് പിറ്റേന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയ്യാത്തുമ്മയെ കൊന്ന കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവദിവസം രണ്ടു പേരെ സംശയകരമായ സാഹചര്യത്തിൽ പ്രദേശത്ത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. രണ്ടു കൊലപാതകങ്ങളും മോഷണം ലക്ഷ്യമിട്ടാണ്. ഒന്നു വീട്ടിലുള്ള പണം നോട്ടമിട്ടായിരുന്നെങ്കിൽ രണ്ടാമത്തേത് വൃദ്ധ ധരിച്ചിരുന്ന ആഭരങ്ങൾ കവരാനാണ്. ഇയ്യാത്തുമ്മയുടെ 25 പവനോളം ആഭരണം കവർന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വീടിനകത്ത് പരിചയമുള്ള ആളുകളാണ് കൊല നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ദിവസമായതിനാൽ ആരും പുറത്തിറങ്ങിയിരുന്നില്ലെന്നതും പ്രതികൾ അനുകൂലമാക്കിയിട്ടുണ്ട്. രണ്ടു കേസുകളിലും പൊലീസിന്റെ അന്വേഷണമികവ് ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |