സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങളിൽ മനസ്മടുത്ത് ആത്മഹത്യ ചെയ്ത വിസ്മയ എല്ലാവരിലും നൊമ്പരമുണർത്തുന്ന ഓർമയാണ്. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ ഫേസ്ബുക്കിൽ സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ്. കല്യാണം കഴിപ്പിച്ചു അയക്കാൻ വേണ്ടി വളർത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ സമീപനമെന്നും ഈ പതിവ് സമൂഹത്തിൽ നിന്ന് മാറ്റുന്നതിന് സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനത്തോടുമ പ്രതിപക്ഷം പൂർണമായും സഹകരിക്കുമെന്നും സതീശൻ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കേരളത്തിന് അപമാനമാണ്. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു ശാശ്വത പരിഹാരമില്ല. കല്യാണം കഴിപ്പിച്ചു അയക്കാൻ വേണ്ടി വളർത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെൺകുട്ടികളോടുള്ള നമ്മുടെ സമീപനം. ഈ ലോകത്തിന്റെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിനു മുന്നേ, സാമ്പത്തികമായി സ്വയം പര്യാപ്തമാവുന്നതിനു മുൻപേ അപരിചിതമായ ഒരു വീട്ടിലേക്കു പോവുന്ന അവൾ പിന്നീട് അവളുടെ ജീവിതം മുഴുവൻ സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാവുന്നു. സഹിക്കാൻ കഴിയാത്ത പീഡനം അനുഭവിക്കുമ്പോഴും കുടുംബത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യതയായി ആ ദാമ്പത്യം മാറുകയാണ്. അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം. ഒരു വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കിൽ അത് തിരുത്തുന്നവളോട് മുൻവിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാൻ സഹായിക്കുന്ന നിയമസംവിധാനവും വേണം. നമ്മൾ മാറിയില്ലെങ്കിൽ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം.
ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന ശരിയായ നടപടികളെ ഞങ്ങൾ പിന്തുണയ്ക്കും.
ഇനിയും വിസ്മയമാർ ഉണ്ടാവാതെയിരിക്കട്ടെ . മാപ്പ്, സോദരി!!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |