ഒരുവർഷം അമ്പതോളം സിനിമകൾക്ക് പാട്ടെഴുതിയിട്ടുള്ള പൂവച്ചൽ ഖാദറിനെ പുരസ്കാരങ്ങളൊന്നും തേടിവന്നില്ല. അവസരങ്ങൾപോലും അദ്ദേഹം തേടിപ്പോയതുമില്ല.
ഇത് പൂവച്ചൽ ഖാദർ എഴുതിയ പാട്ടാണോ?
എഴുതിയത് പൂവച്ചൽ ഖാദർ ആണെന്നറിയുമ്പോൾ ഒരുപാട് പ്രിയപ്പെട്ട പാട്ടുകൾ കേട്ട് ഒരുപാട് പേർ അത്ഭുതപ്പെടുന്നത് കണ്ടിട്ടുണ്ട്.
ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ... ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ...
പ്രണയഗാനങ്ങളെഴുതുമ്പോഴാണ് പൂവച്ചൽ ഖാദറിലെ സർഗധനൻ സമ്പൂർണ ഫോമിലേക്കുയരുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. പല പാട്ടുകളെയും അദ്ദേഹം പ്രണയത്തിന്റെ ചിലങ്ക കെട്ടി ഒരുക്കി.
കെ.എസ്. ഗോപാലകൃഷ്ണൻ സംവിധനാം ചെയ്ത കായലും കയറിനുവേണ്ടി കെ.വി. മഹാദേവന്റെ ഇൗണത്തിൽ ചിത്തിരത്തോണി എഴുതിയ പൂവച്ചൽ ഖാദർ തന്നെയാണ് മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങളിലൊന്നായ നീയെന്റെ മാനസം കണ്ടു... നീയെന്റെ പ്രാർത്ഥന കേട്ടുവുമെഴുതിയത്. റെവറന്റ് സുവിയുടെ സംവിധാനത്തിൽ പീറ്റർ- റബൻ ജോടികളുടെ ഇൗണത്തിലുള്ള അത്യുജ്ജ്വലഗാനം.
ഹാസ്യതാരം മണവാളൻ ജോസഫിനെ നായകനാക്കി ഹിറ്റ് മേക്കർ ശശികുമാർ സംവിധാനം ചെയ്ത ചൂള എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകൻ രവീന്ദ്രന്റെ തുടക്കം. 1979 ൽ റിലീസായ ആ സിനിമയിൽ നാല് പാട്ടുകളുണ്ട്. നാല്പതാണ്ട് കഴിഞ്ഞിട്ടും ചൂളയിലെ രണ്ട് പാട്ടുകൾ നിത്യഹരിതമായി നിലനിൽക്കുന്നു.
സത്യൻ അന്തിക്കാടും പൂവച്ചൽ ഖാദറും ചേർന്നാണ് ചൂളയിലെ പാട്ടുകളെഴുതിയത്. സത്യൻ എഴുതിയ താരകേ മിഴിയിതളിൽ കണ്ണീരുമായി... പൂവച്ചൽ ഖാദർ എഴുതിയ സിന്ദൂര സന്ധ്യയ്ക്ക് മൗനം...
ചലച്ചിത്ര ഗാനങ്ങളിൽ വയലാർ യുഗത്തിന് ശേഷം പുതിയൊരു ഭാവുകത്വം പിറവിയെടുത്ത എഴുപതുകളുടെ ഒടുക്കത്തിലും എൺപതുകളുടെ തുടക്കത്തിലും ഒട്ടേറെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ പൂവച്ചൽ ഖാദറിന് അവസരം ലഭിച്ചു.
രവീന്ദ്രന്റെ ആദ്യചിത്രത്തിൽ പാട്ടെഴുതാനായത് പോലെ അദ്ദേഹത്തിന് ലഭിച്ച അപൂർവ്വ ഭാഗ്യങ്ങളിലൊന്നായിരുന്നു മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സംവിധായകരിലൊരാളായകരിലൊരാളായ ഐ.വി. ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന് പാട്ടെഴുതാൻ കിട്ടിയ അവസരം.
ആദ്യ സമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോൾ... കായലഴിച്ചിട്ട വാർമുടിപ്പീലിയിൽ സാഗരം ഉമ്മ വയ്ക്കുമ്പോൾ....
പ്രണയികളുടെ മനസിൽ തൊട്ട ഉത്സവത്തിലെ പ്രണയ ഭരിതമായ ഗാനത്തെ പ്രണയിക്കാത്ത മലയാളികളുണ്ടോ?
ഐ.വി. ശശിയുമായുള്ള പരിചയമാണ് പൂവച്ചൽ ഖാദറിനെ സിനിമാ ഗാനരചയിതാവാക്കിയത്. മലയാളത്തിലെ എവർ ഗ്രീൻ ക്ളാസിക്കായ ഭാർഗവീ നിലയത്തിലെ നായിക വിജയനിർമ്മല സംവിധാനം ചെയ്ത കവിത എന്ന സിനിമയിലായിരുന്നു തുടക്കം. ചിത്രത്തിന്റെ കലാസംവിധായകനായ ഐ.വി. ശശിക്കായിരുന്നു സംവിധാന മേൽനോട്ടവും. പി. ഭാസ്കരൻ പാട്ടെഴുതിയ ആ സിനിമയിൽ ചില കവിതാശകലങ്ങൾ രചിച്ചുകൊണ്ടായിരുന്നു പൂവച്ചൽ ഖാദറിന്റെ അരങ്ങേറ്റം.
ജോഷി, പ്രിയദർശൻ, സിബി മലയിൽ തുടങ്ങി ഒട്ടേറെ മുൻനിര സംവിധായകരുടെ സിനിമകൾക്ക് പാട്ടെഴുതിയിട്ടുണ്ടെങ്കിലും ഭരതന്റെ സിനിമകൾക്കായാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ സൃഷ്ടിച്ചിട്ടുള്ളത്.
തകര, ചാമരം, പാളങ്ങൾ... പൂവച്ചൽ ഖാദർ പാട്ടെഴുതിയ ഭരതൻ ചിത്രങ്ങളുടെ നിര അങ്ങനെ നീളുന്നു.
എസ്. ജാനകിയുടെ സ്വരമാധുരിയിൽ തകരയിലെ മൗനമേ നിറയും മൗനമേ എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച പാട്ടുകളിലൊന്നായിത്തന്നെ വിശേഷിപ്പിക്കണം. ജാനകി തന്നെ പാടിയ പാളങ്ങളിലെ ഏതോ ജന്മ കല്പനയിലാണ് മറ്റൊരു നിത്യഹരിതഗാനം.
എ.ടി. ഉമ്മറിന്റെ സംഗീതത്തിലാണ് പൂവച്ചൽ ഖാദർ ഏറ്റവുമധികം പാട്ടുകളെഴുതിയിട്ടുള്ളതെങ്കിലും ഇളയരാജ, ശ്യാം, ജോൺസൺ തുടങ്ങിയ ലബ്ധ പ്രതിഷ്ഠരായ സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. പട്ടുപോലെയുള്ള പാട്ടുകളനവധി പിറവിയെടുത്തു.
ഇളയരാജയുടെ ഇൗണത്തിൽ ജോഷിയുടെ ആ രാത്രിക്ക് വേണ്ടി കിളിയേ.. കിളിയേ മണി മണിമേഘത്തോപ്പിൽ, പ്രിയദർശന്റെ താളവട്ടത്തിൽ രഘുകുമാറിന്റെ ഇൗണത്തിൽ കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ, ജോഷിയുടെ നിറക്കൂട്ടിൽ ശ്യാമിന്റെ സംഗീതത്തിൽ പൂമാനമേ, സിബിമലയിലിന്റെ ദശരഥത്തിൽ ജോൺസണിന്റെ സംഗീതത്തിൽ മന്ദാരച്ചെപ്പുണ്ടോ, ജോഷിയുടെ ഒരു കുടക്കീഴിൽ ജോൺസണിന്റെ സംഗീതത്തിൽ അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ.., ശശികുമാറിന്റെ ആട്ടക്കലാശത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ നാണമാകുന്നോ മേനി നോവുന്നോ..., എസ്.എ. സലാം സംവിധാനം ചെയ്ത മഴനിലാവിലെ ഋതുമതിയായ് തെളിമാനം... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര ഹിറ്റുകൾ...
ഷാബു ഉസ്മാൻ സംവിധാനം ചെയ്ത് 2019 ൽ റിലീസായ വിശുദ്ധ പുസ്തകം എന്ന ചിത്രത്തിന് വേണ്ടി സുമേഷ് കൂട്ടിക്കലിന്റെ സംഗീതത്തിലാണ് അവസാനമായി പാട്ടുകളെഴുതിയത്.
പാട്ടെഴുതാൻ വേണ്ടി മദ്രാസിൽ സ്ഥിരതാമസമാക്കിയ പൂവച്ചൽ ഖാദർ പിന്നീട് നാട്ടിലേക്ക് മടങ്ങി. എത്രയോ ഹിറ്റുകൾ സൃഷ്ടിച്ചിട്ടും സംസ്ഥാന പുരസ്കാരങ്ങളൊന്നും അദ്ദേഹത്തെ തേടി വന്നില്ല. പുരസ്കാരങ്ങളും അവസരങ്ങളും തേടി അദ്ദേഹം പോയതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |