കാസർകോട്: അക്രഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകളിൽ പഠിച്ചുവന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കി ലൈസൻസ് നൽകുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം നടപ്പിലായാൽ അപേക്ഷകന്റെ പോക്കറ്റ് കാലിയാകും. ഇത്തരം പരിശീലന കേന്ദ്രത്തിൽ ചേർന്ന് ലൈസൻസ് സ്വന്തമാക്കാൻ ഇപ്പോൾ നൽകുന്നതിന്റെ നാലിരട്ടിയെങ്കിലും ഫീസ് നൽകേണ്ടിവരും.
നിലവിൽ 3500 രൂപ വാങ്ങിയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് എടുത്തു നൽകിവരുന്നത്. എന്നാൽ ഡ്രൈവിംഗ് പഠിക്കാൻ അക്രഡിറ്റഡ് ട്രെയിനിംഗ് സെന്ററുകളിൽ ചേരുന്നവർക്ക് ലൈസൻസ് കിട്ടാൻ 25000, 30000 രൂപ ഫീസ് കൊടുക്കേണ്ടിവരുമെന്നാണ് പറയുന്നത്. പഠിച്ചിട്ട് നേരിട്ട് ലൈസൻസിന് അപേക്ഷിക്കുന്നവർക്കും പഠിക്കാതെ പരിശീലന കേന്ദ്രത്തിൽ ചേർന്ന് ലൈസൻസ് എടുക്കുന്നവർക്കും ഒരേ തുക തന്നെ മുടക്കേണ്ടിവരും. നിലവിൽ 410 രൂപ അടച്ചാൽ ഡ്രൈവിംഗ് പഠിച്ചവർക്ക് ടെസ്റ്റിന് ഹാജരാകാം. ആ തുകയും 1410 രൂപയായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. 20000 രൂപ നൽകി സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങുന്ന അപേക്ഷകന് അത് ഓടിക്കുന്നതിനുള്ള ലൈസൻസ് കിട്ടാൻ അതിനേക്കാൾ രൂപ ചിലവാക്കേണ്ടിവരുമെന്ന് സാരം.
അപേക്ഷകരെ പിഴിയും
കേന്ദ്ര സർക്കാർ സർക്കുലറിലെ വ്യവസ്ഥകൾ പ്രകാരം പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്ന ഡ്രൈവിംഗ് സ്കൂളുകാർക്ക് നിലവിൽ വാങ്ങികൊണ്ടിരിക്കുന്ന ഫീസ് വാങ്ങി ലൈസൻസ് എടുത്തുനൽകാൻ കഴിയില്ല. ഭാരിച്ച സാമ്പത്തിക മുടക്ക് വരുന്നതാണ് പുതിയ സംവിധാനം. അതിനാൽ ലൈസൻസ് ഫീസും ട്രെയിനിംഗ് ഫീസും ഉയർത്തുക മാത്രമാണ് പോംവഴി. പരിശീലന കേന്ദ്രങ്ങൾ നടത്തുന്നവർ നിശ്ചിത തുക സർക്കാരിൽ അടക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ ലൈസൻസ് നൽകുമ്പോഴും എത്ര തുകയാണ് അടക്കേണ്ടതെന്ന് സർക്കുലറിൽ മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഈ ഇരുട്ടടി കാരണം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം തന്നെ കുറഞ്ഞേക്കുമെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ ആശങ്ക.
അക്രഡിറ്റഡ് ട്രെയിനിംഗ് കേന്ദ്രം ധൃതിപിടിച്ചു നടപ്പിലാക്കുന്ന തീരുമാനത്തെ എതിർക്കും. അതിലെ വ്യവസ്ഥകൾ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ തകർക്കുന്നതിനാണ് ഈ തീരുമാനം.
പി. അബ്ദുൾ റഷീദ് ( ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് , കാസർകോട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |