കണ്ണൂർ: കുട്ടികളുടെ ഓൺലൈൻ പഠനത്തോട് പാടേ മുഖം തിരിച്ച് അച്ഛന്മാരും സഹോദരന്മാരും. പാലയാട് ഡയറ്റ് ഓൺലൈൻ പഠനത്തിന്റെ പ്രശ്നങ്ങളെയും സാദ്ധ്യതകളെയും സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. വീട്ടുജോലികൾ ചെയ്യുന്നതിനിടയിലും 90 ശതമാനവും അമ്മമാരാണ് കുട്ടികളുടെ പഠനത്തിന് മുൻകൈയെടുക്കുന്നത്. അച്ഛന്മാരുടെ പിന്തുണ വളരെ കുറവാണെന്നാണ് ഭൂരിഭാഗം കുട്ടികളുടെയും അഭിപ്രായം.
കുട്ടികളുടെ പഠനത്തോട് 11 ശതമാനം അദ്ധ്യാപകർ വേണ്ട വിധത്തിൽ ഗൗരവം നൽകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ചില അദ്ധ്യാപകർ തങ്ങളുടെ സമയത്തിന് ക്ലാസുകൾ വയ്ക്കുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയോ ഹോം വർക്കുകൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ 88 ശതമാനം അദ്ധ്യാപകരും വളരെ മികച്ച രീതിയിലാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതെന്നാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായം. തങ്ങളുടെ അദ്ധ്യാപകർ തന്നെ ക്ലാസെടുക്കണമെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും കുട്ടികളുടെയും ആവശ്യം. അതേസമയം മൊബൈൽ ഫോണുകളുടെ അനിയന്ത്രിതവും അശ്രദ്ധയോടും കൂടിയ ഉപയോഗം കുട്ടികൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യു ട്യൂബ് സെർച്ചും
ചില കുട്ടികൾ മാറി നിന്ന് ഗെയിം കളിക്കുന്നതായും യൂട്യൂബ് സർച്ച് നടത്തുന്നതായും രക്ഷിതാക്കൾ പരാതിപ്പെടുന്നുണ്ട്. അതോടൊപ്പം 53 ശതമാനം കുട്ടികൾക്കും പഠനത്തിനോട് താൽപ്പര്യം കുറഞ്ഞതായും അലസത വർദ്ധിച്ചതായും രക്ഷിതാക്കൾ പരാതിപ്പെടുന്നു. കുട്ടികളുടെ പഠനമികവ് കൃത്യമായി വിലയിരുത്താനാകില്ലെന്നാണ് 83 ശതമാനം അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ക്ലാസുകൾ ഓൺലൈൻ ആയതോടെ കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം ഉയർന്നതായും പഠനം വിലയിരുത്തുന്നു. നിരവധി കുട്ടികൾ സ്വന്തമായി യൂട്യൂബ് ചാനലുകൾ വരെ ആരംഭിച്ചവരാണ്. വീഡിയോ എഡിറ്റിംഗും മറ്റും കുട്ടികൾ സ്വന്തമായി ചെയ്യുന്നു.
ഭിന്നശേഷി കുട്ടികൾക്ക് വെല്ലുവിളി
ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ പഠനം വെല്ലിവിളി നേരിടുന്നുവെന്നാണ് പരാതി. കൃത്യമായി അവർക്ക് മാർഗനിർദ്ദേശങ്ങളോ പിന്തുണയോ കൊടുക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയാതെ വരികയാണ്. വെറും 19 ശതമാനം കുട്ടികൾക്ക് മാത്രമേ വൈറ്റ് ബോർഡ് പിന്തുണ ലഭിക്കുന്നുള്ളു. ഇതര സംസ്ഥാന വിദ്യാർത്ഥികളും സമാന വെല്ലുവിളി നേരിടുന്നുണ്ട്.
ഡയറ്റ് പരിഹാര നിർദേശങ്ങൾ
രക്ഷിതാക്കൾക്ക് വീടാണ് വിദ്യാലയം 2.0 ശാക്തീകരണ പരിപാടി
ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്ക് കൂടുതൽ പരിശീലനം
അദ്ധ്യാപകരടെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തും
എസ്.ടി വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കും പഠനത്തിൽ കുട്ടികളെ സഹായിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പദ്ധതി തയ്യാറാക്കും-
പി.പി. ദിവ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |