കണ്ണൂർ: ഓണത്തിന് പൂക്കളം ഒരുക്കാൻ തദ്ദേശീയ തലത്തിൽ പൂക്കൾ ഉത്പാദിപ്പിക്കുന്നതിന് പൂ കൃഷിയുമായി ജില്ലാ പഞ്ചായത്ത്. കഴിഞ്ഞ നാലുവർഷക്കാലമായി നടത്തിവരുന്ന 'പൂക്കാലം വരവായി' പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും പുഷ്പ കൃഷി ആരംഭിക്കുന്നത്.
പൂ കൃഷിയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുണ്ടേരിയിലെ തലമുണ്ടയിൽ നിർവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
ജില്ലയിൽ 20 ഹെക്ടർ സ്ഥലത്താണ് പൂ കൃഷി ചെയ്യുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 526 കർഷക കൂട്ടായ്മകളാണ് കൃഷിയുടെ ഭാഗമാവുന്നത്. 20 സെന്റ് മുതൽ ഒരേക്കർ വരെയുളള സ്ഥലത്ത് കൃഷി ചെയ്യാം. കൃഷിക്കാവശ്യമായ ചെടികളുടെ തൈകൾ ജില്ലാ പഞ്ചായത്ത് നൽകും. ചെണ്ടുമല്ലി(ചെട്ടിപൂവ്), വാടാർമല്ലി ചെടികളുടെ തൈകളാണ് സൗജന്യമായി കർഷക ഗ്രൂപ്പുകൾക്ക് നൽകുന്നത്. കൃഷിവകുപ്പിന്റെ കീഴിലുള്ള കരിമ്പം ഫാം, ചാലോട് പോളിനേഷൻ യൂണിറ്റ്, കാങ്കോൽ, വേങ്ങാട്, പാലയാട് ഫാമുകൾ എന്നിവിടങ്ങളിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിച്ചത്. ജില്ലയിലെ വിവിധ കൃഷി വകുപ്പുകൾ വഴി തിരഞ്ഞെടുത്ത കാർഷിക ഗ്രൂപ്പുകൾക്കാണ് തൈകൾ വിതരണം ചെയ്യുന്നത്.
മുണ്ടേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ആറു കർഷകർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് പൂകൃഷി ആരംഭിക്കുന്നത്. സി എം മുരളീകൃഷ്ണൻ, വി. ലക്ഷ്മണൻ, എൻ. രജിത്കുമാർ, ടി. സജീവൻ, സി. സജീവൻ, പി. നിമ്മി എന്നിവരാണ് അംഗങ്ങൾ. ഇവരുടെ നേതൃത്വത്തിൽ 30 സെന്റ് ഭൂമിയിലാണ് കൃഷി. ഇതിനു പുറമെ നെൽകൃഷി, പച്ചക്കറി കൃഷി, വൻപയർ, മുതിര തുടങ്ങിയ കൃഷികളിലും ഈ കൂട്ടായ്മ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |