ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകാനുള്ള ആന്ധ്രാസർക്കാരിന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കൊവിഡ് മഹാമാരിയ്ക്കിടെ ഒാഫ് ലൈൻ പരീക്ഷ നടത്തി ഒരു വിദ്യാർത്ഥിയെങ്കിലും കൊവിഡ് ബാധിച്ച് മരിക്കാനിടവന്നാൽ സംസ്ഥാന സർക്കാരിനായിരിക്കും ഉത്തരവാദമെന്ന് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് വിമർശിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം 20ഓളം സംസ്ഥാന ബോർഡുകൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയെങ്കിലും പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്ന് ആന്ധ്രപ്രദേശിനായി ഹാജരായ അഭിഭാഷകൻ മഹ്ഫൂസ് നസ്കി ഇന്നലെ കോടതിയിൽ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ജൂലായ് 1ന് അറിയിക്കാമെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ജൂലായിൽ പരീക്ഷ നടത്താൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കോടതി ആരാഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ സർവസജ്ജമാണെന്നും അഞ്ച് ലക്ഷം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാൽ വിദ്യാർത്ഥികളെ കൂടുതൽ സമ്മർദ്ധത്തിലാക്കരുതെന്നും നാളെ തീരുമാനം അറിയിക്കണമെന്നും കോടതി അന്ത്യശാസനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |