ഗുവാഹത്തി: കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നൽകുമെന്ന് പ്രഖ്യാപിച്ച് മിസോറാം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്‌തെ. മന്ത്രിയുടെ നിയോജക മണ്ഡലത്തിലാണ് സമ്മാനപദ്ധതി നടപ്പാക്കുന്നത്. മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനാണിത്.
ഞായറാഴ്ച ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാൾ ഈസ്റ്റ് 2വിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നൽകുമെന്ന് റോയ്‌തെ അറിയിച്ചത്. എന്നാൽ പാരിതോഷികം ലഭിക്കാൻ എത്ര കുട്ടികൾ വേണമെന്ന കാര്യം മന്ത്രി സൂചിപ്പിച്ചില്ല. കൂടാതെ, പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകുമെന്നും മന്ത്രി തിങ്കളാഴ്ച ആവർത്തിച്ചു.
റോയ്‌തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കൺസൾട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രത്യുത്പാദനനിരക്കും ജനസംഖ്യാ വളർച്ചാ നിരക്കും മിസോ ജനതയ്ക്കിടയിൽ കുറഞ്ഞു വരുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണെന്ന് റോയ്‌തെ പറഞ്ഞു. ജനസംഖ്യയിൽ കാലക്രമേണയുണ്ടായ കുറവ് സംസ്ഥാനത്തിന്റെ പല മേഖലകളിലുമുള്ള വികസനത്തിന് തടസം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യയിലുണ്ടാകുന്ന കുറവ് മിസോ ജനതയുടെ അതിജീവനവും വികസനവും കൂടുതൽ അസാദ്ധ്യമാക്കുമെന്നും റോയ്‌തെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |