ഡെറാഡൂൺ: രാജ്യത്ത് അലോപ്പതി- ആയുർവേദ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പുരോഗമിക്കവേ, അടിയന്തര ഘട്ടങ്ങളിൽ ആയുർവേദ ഡോക്ടർമാർക്കും അലോപ്പതി മരുന്നുകൾ കുറിച്ചുനൽകാൻ അനുമതി നൽകി ഉത്തരാഖണ്ഡ് സർക്കാർ. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് ഡെറാഡൂണിലെ ആയുർവേദിക് സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ, സംസ്ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'വിദൂരപ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ഈ തീരുമാനം ഏറെ സഹായകരമായിരിക്കും. സംസ്ഥാനത്ത് എണ്ണൂറിലധികം ആയുർവേദ ഡോക്ടർമാരുണ്ട്. അത്രത്തോളം തന്നെ ആയുർവേദ ഡിസ്‌പെൻസറികളുമുണ്ട്. ഇതിൽ 90 ശതമാനവും പ്രവർത്തിക്കുന്നത് മലമ്പ്രദേശങ്ങളിലാണ്. ഇവിടത്തെ ജനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ അലോപ്പതി ചികിത്സ ഉറപ്പാക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും' ഹരക് സിംഗ് റാവത്ത് പറഞ്ഞു.
അതേസമയം, തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഐ.എം.എയുടെ വിമർശനം. മിക്‌സോപ്പതിയാണ് ഉത്തരാഖണ്ഡ് മുന്നോട്ടുവയ്ക്കുന്നതെന്നും അത് രോഗികളെ ദോഷകരമായി ബാധിക്കുമെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |