ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ കേന്ദ്രത്തിന് തുണയായി കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും സംഭാവന. 2020 ഏപ്രിൽ മുതൽ ഇക്കൊല്ലം ജൂൺ വരെ ഡി.എ മരവിപ്പിച്ച വകയിലും പി.എം കെയേഴ്സ് ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം പിടിച്ച വകയിലുമായി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും 88, 680 കോടിരൂപയോളം സംഭാവന നൽകിയെന്നാണ് കണക്ക്. കേന്ദ്രം ആവിഷ്കരിച്ച 1.7ലക്ഷം കോടി ആശ്വാസ പാക്കേജിന്റെ പകുതിയിലധികം വരുമിത്.
കൊവിഡ് സാഹചര്യത്തിൽ 2020 ഏപ്രിലിലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ മരവിപ്പിച്ചത്. കഴിഞ്ഞ ജൂൺ വരെയുള്ള ആദ്യ പാദത്തിലെ 12,000 രൂപയും ഡിസംബർ വരെയുള്ള രണ്ടാം പാദത്തിലെ 24,000രൂപയും ഇക്കൊല്ലം ജനുവരി മുതൽ ജൂൺ വരെയുള്ള 36,000രൂപയും ചേർത്താൽ ഒരാളിൽ നിന്ന് 72,000 രൂപ വച്ചാണ് ഡി.എ മരവിപ്പിച്ചതിലൂടെ സർക്കാർ പിടിച്ചത്. കേന്ദ്രസർക്കാർ ശമ്പളം പറ്റുന്ന ഡിഫൻസ്, പാരാമിലിട്ടറി അടക്കം 54 ലക്ഷം പേരും 65ലക്ഷം പെൻഷൻകാരും ഇതുവഴി ഏതാണ്ട് 86,680കോടി സംഭാവന ചെയ്തെന്നർത്ഥം. ഇതിന് പുറമെയാണ് 54 ലക്ഷം ജീവനക്കാർ പി.എം കേയേഴ്സ് ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളമായി ഏതാണ്ട് 3000 കോടി സംഭാവന ചെയ്തത്. രണ്ടും ചേരുമ്പോൾ ആകെ സംഭാവന 88,680 കോടിയോളമാകും.
മരവിപ്പിച്ച ഡി.എ അടുത്ത മാസം മുതൽ പുനഃസ്ഥാപിക്കുമെങ്കിലും കുടിശിക നൽകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഫലത്തിൽ ഡി.എ മരവിപ്പിക്കൽ കൊവിഡ് പ്രതിരോധത്തിലേക്കുള്ള സംഭാവനയായി കണക്കാക്കപ്പെടും. ഇവരിൽ നിന്ന് ആദായ നികുതി ഇനത്തിൽ ആയിരം കോടിയോളം സർക്കാരിന് ലഭിക്കും. പക്ഷേ സിനിമാ താരങ്ങളും വ്യവസായികളും നൽകുന്ന തുക മാത്രമേ സർക്കാർ പുറത്തു വിടാറുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |